കുല്‍ഭൂഷന്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്‍ വിയന്നകരാര്‍ ലംഘിച്ചുവെന്ന് ഇന്ത്യ രാജ്യാന്തര കോടതിയില്‍. പാക് സൈനിക കോടതിയുടെ വിചാരണയും വധശിക്ഷയും അപഹാസ്യമായ നടപടിയാണ്. കേസ് രാജ്യാന്തരകോടതിയില്‍ പരിഗണിക്കും മുന്പുതന്നെ കുല്‍ഭൂഷന്‍ ജാദവിനെ തൂക്കിലേറ്റിയിരിക്കാമെന്ന് ആശങ്കയുണ്ടെന്നും ഇന്ത്യക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. ഹേഗിലെ രാജ്യാന്തരകോടതിയില്‍ ഇന്ത്യയുടെ വാദം പൂര്‍ത്തിയായി.
കുല്‍ഭൂഷന്‍ ജാദവ് എവിടെയാണെന്നു പോലും പറയാന്‍ തയ്യാറാകാത്ത പാക് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഇന്ത്യ ആരോപിച്ചു. കുറ്റപത്രമുള്‍പ്പടെ കേസിന്‍റെ വിശദാംശങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല. ജാദവിന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ നിയമസഹായം അനുവദിക്കണമെന്ന് പതിനാറ് തവണ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ അനുവദിച്ചില്ല. വിയന്നകരാറിന്‍റെ ഗുരുതര ലംഘനമാണിതെന്നും ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു.
ജാദവിനെതിരയുള്ള പാക് തെളിവുകള്‍ക്ക് വിശ്വാസ്യതയില്ലെന്ന് വിദേശകാര്യജോയിന്‍റ് സെക്രട്ടറി ദീപക് മിത്തല്‍ കോടതിയെ അറിയിച്ചു. പാക് സൈനികര്‍ ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയുമാണ് മൊഴി പറയിപ്പിച്ചത്. ജാദവിനെ അറസ്റ്റ് ചെയ്തത് ബലൂചിസ്താനില്‍ നിന്നല്ല, ഇറാനില്‍ നിന്നാണെന്നും ഇന്ത്യ വ്യക്തമാക്കി. ഈ മാസം എട്ടിന് ഇന്ത്യ നല്‍കിയ അപ്പീലില്‍ ജാദവിന്‍റെ വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി തടഞ്ഞിരുന്നു.
ഒന്നരമണിക്കൂര്‍ നീണ്ട വാദത്തിനിടയില്‍ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടാണ് ഇന്ത്യ രാജ്യാന്തരകോടതിയില്‍ സ്വീകരിച്ചത്. സമാനകേസുകള്‍ ഉയര്‍ത്തിക്കാട്ടി ഹരീഷ് സാല്‍വെ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി.