ഭാരതം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിമാർ നെഹ്റു, ശാസ്ത്രി, ഇന്ദിര, നരസിംഹറാവു, വാജ്പേയി ഇങ്ങനെ അഞ്ചു പേർ ആയിരുന്നു എന്നു കരുതുന്നയാളാണു ഞാൻ. ഓരോരുത്തർക്കും ബലഹീനതകൾ ഉണ്ടായിരുന്നു. എന്നാൽ, എടുത്തു പറയത്തക്ക ഒന്നിലേറെ ഗുണങ്ങളും ഉണ്ടായിരുന്നു. അവരോടു ചേർത്തുനിർത്താവുന്ന പ്രധാനമന്ത്രിയാണു മോദി. അദ്ദേഹം ബീക്കൺ ലൈറ്റുകൾ സംബന്ധിച്ച് എടുത്ത തീരുമാനം ഇന്ദിരയുടെ ദൃഢനിശ്ചയത്തെയും ആജ്ഞാശക്തിയെയും അനുസ്മരിപ്പിക്കുന്നതാണ്. ലത്തീനിൽ ഒരു ചൊല്ലുണ്ട്: ‘റോമാ ലക്കൂത്താ എസ്ത് കോസാ ഫിനിതാ എസ്ത്’ – റോം തീരുമാനിച്ചു; വിഷയം അവസാനിച്ചു. അതുപോലെ ‘മോദി ലക്കൂത്താ എസ്ത്’ – വിളക്കു പോയി.
രാഷ്ട്രപതിക്കു ബീക്കൺ ലൈറ്റ് വേണ്ട എന്നു താൻ എങ്ങനെ പറയും എന്ന ചിന്തകൊണ്ടാവണം രാഷ്ട്രത്തലവൻ, രണ്ടാമൻ, എക്സിക്യൂട്ടീവ്, ലെജിസ്‌ലെച്ചർ, ജുഡിഷ്യറി എന്നീ മൂന്നു ശാഖകളുടെയും അധ്യക്ഷന്മാർ എന്നിങ്ങനെ പാണ്ഡവന്മാരുടെ പുതിയ പട്ടിക ഉണ്ടായത്. ഇവരൊക്കെ പൈലറ്റും എസ്കോർട്ടും ഉള്ളവരാണ്. അവർക്കെന്തിനാണ് ലൈറ്റ്? രാഷ്ട്രപതി സ്വമേധയാ ഈ ലൈറ്റ് ഉപേക്ഷിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു. പട്ടാളത്തിൽ ബ്രിഗേഡിയർ മുതൽ മേൽപോട്ട് കൊടികെട്ടുന്നവരാണ്. ആ കൊടി സന്ധ്യയ്ക്കു ചുരുട്ടിയെടുക്കും. കൊടിക്കു പകരം രാത്രിയിലെ പ്രയോഗമാണു ചുവന്ന ലൈറ്റ്. അതു സിവിലിയൻ ലോകത്തിൽ അനാവശ്യമാണ്. പട്ടാളക്കാർ തന്നെ പണ്ട് അവരുടെ കന്റോൺമെന്റുകളിലും ക്യാംപുകളിലും മാത്രം ആണ് അത് ഉപയോഗിച്ചിരുന്നത്. ഉദ്യോഗപ്പേരും പദവിയും എഴുതിക്കാണിക്കുന്നതാണു മറ്റൊരു ചാപല്യം. എംപി, എംഎൽഎ, മേയർ ഇത്യാദി.
കഴിഞ്ഞയാഴ്ച ഒരു നാനോ കാർ കണ്ടു. മുൻവശത്ത് മുൻസിഫ് എന്ന് എഴുതിവച്ചിരിക്കുന്നു. കാലം പോയ പോക്ക്. നാനോക്കാരനു നാനോ ബെൻസാണ്. അതു മനസ്സിലാക്കാം. നഗരത്തിനു പുറത്തുള്ള യാത്രകൾ അവസാനിപ്പിക്കുമ്പോൾ വാങ്ങാൻ ഞാൻ കണ്ണുവച്ചിട്ടുള്ള വണ്ടിയാണ്. എന്നാൽ, ബോർഡോ?
‘പലായധ്വം പലായധ്വം രേ രേ’ എന്നു പറഞ്ഞ ഉദ്ദണ്ഡശാസ്ത്രികളുടെ ലൈൻ – ‘ഞാൻ മുൻസിഫ്, നീ മാറെടാ, ശഠാ’.
ഈ നാനോമുൻസിഫിനെപ്പോലുള്ളവരുടെ മുതുമുത്തച്ഛൻ പി.ടി.രാമൻനായർ എന്ന ഐസിഎസ് ഉദ്യോഗസ്ഥൻ കേരളത്തിൽ ചീഫ് ജസ്റ്റിസ് ആയിരുന്നു. അദ്ദേഹം വൈകിട്ട് ക്ലബിൽ പോവുക പതിവായിരുന്നു. ടെന്നിസ് കളിക്കാരൻ. സ്വന്തം ഫിയറ്റ് കാർ ഓടിച്ച്. അന്നൊരിക്കൽ എറണാകുളം കച്ചേരിപ്പടി ജംക്‌ഷനിൽ അദ്ദേഹത്തെ അലോസരപ്പെടുത്തിയ എന്തോ പെരുമാറ്റം ഒരു ട്രാഫിക് പൊലീസുകാരനിൽ നിന്ന് ഉണ്ടായി. രാമൻ നായരുടെ രോഷം കണ്ണുകളിലെ തീപ്പൊരിയായി. അപ്പോൾ പൊലീസുകാരൻ പുച്ഛരസത്തിൽ പറഞ്ഞു. ഓ, നോട്ടം കണ്ടാൽ ഇയാൾ വലിയ ചീഫ് ജസ്റ്റിസാണെന്നു തോന്നും. രാമൻനായർ ചിരിച്ചുപോയി. താനാരാണെന്നു പറയാൻ നിൽക്കാതെ രംഗത്തുനിന്നു നിഷ്ക്രമിച്ചു.
ജഡ്ജിമാർ നിയമനം കിട്ടിയ വിവരം കാറിൽ എഴുതി പ്രദർശിപ്പിക്കാൻ തുടങ്ങിയതു സുബ്രഹ്മണ്യൻപോറ്റി അവർകൾക്കു സമാനമായ ഏതോ അനുഭവം ഉണ്ടായപ്പോഴാണ്. പിൽക്കാലത്തു ഡിജിപി ആയ ഗോപിനാഥൻനായർ ഹൈക്കോടതിയിൽ വിജിലൻസ് ഡിഐജി ആയിരുന്ന കാലം ആ പണി ഡിഐജി തലത്തിലായപ്പോൾ ഡിഐജിയുടെ കൊടിയും കോടതി വളപ്പിലെത്തിയിരുന്നു. ഗോപിനാഥൻനായർ കണ്ട മറുമരുന്നാണു ജഡ്ജിമാർക്കു കൊടിയും ബോർഡും. എന്നാൽ, അന്നും ലൈറ്റ്‌വച്ചില്ല. ആദ്യം ചുവന്ന ലൈറ്റ്‌വച്ച ഉദ്യോഗസ്ഥൻ എറണാകുളം കലക്ടർ ആയിരുന്ന എം.പി.ജോസഫ് ആണ്. പിൽക്കാലത്ത് അത് ഉപയോഗിക്കാൻ ഞങ്ങളുമൊക്കെ നിർബന്ധിതരായെങ്കിലും കലക്ടർ ചെയ്യുന്നത് ഒരുതരം താണ പണിയാണ് എന്നായിരുന്നു ആദ്യമേ ഞങ്ങൾ മുതിർന്നവരുടെ ചിന്ത. പിന്നെപ്പിന്നെ നാടോടുമ്പോൾ നടുവെ എന്നായി. അതു ഡ്രൈവർമാരുടെ താൽപര്യമായിരുന്നു ഏറെയും. ഗുണഭോക്താക്കളും അവർ തന്നെ. ചുവന്ന ലൈറ്റിനെ ജനം ബഹുമാനിക്കും. ‘നിന്റെ അച്ഛനാണെന്നു കരുതി അവഗണിച്ചാലും ഞാൻ ഈ നാട്ടിലെ ഒരു പൊലീസുകാരനല്ലേ’ എന്ന ഡയലോഗ് മറക്കുമോ നാം?
പൊലീസുകാരും കലക്ടർമാരും ഉപയോഗിച്ചപ്പോഴും മന്ത്രിമാർ ചുവന്ന ലൈറ്റ് ഉപയോഗിച്ചിരുന്നില്ല. ഞാൻ ടൂറിസത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് ഒന്നു രണ്ടു മന്ത്രിമാർ പലപ്പോഴും നിർദേശിച്ചിരുന്നെങ്കിലും ഞങ്ങൾ അതു ചെയ്തു കൊടുത്തില്ല. 1991 ലെ കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് ടൂറിസം സെക്രട്ടറി ടി.ബാലകൃഷ്ണൻ ആണ് ആ ‘അതിക്രമം’ പ്രവർത്തിച്ചത്. ചുവന്ന ലൈറ്റ് കിട്ടിയതോടെ മന്ത്രിമാരെല്ലാം സന്തോഷത്തിലായി. അക്കൂട്ടത്തിൽ, ചീഫ് സെക്രട്ടറി ഗ്രേഡിൽ കേരളാ സ്റ്റേറ്റ് 77 ഉപയോഗിച്ചപ്പോൾ എന്റെ വണ്ടിയിലും ലൈറ്റ് ഉണ്ടായിരുന്നു. അതു ഞാൻ ചോദിച്ചു വാങ്ങിയതല്ല. മാറ്റാൻ പറഞ്ഞില്ലെന്നു മാത്രം.
ചുവന്ന ലൈറ്റ് ഉണ്ടായാൽ കൊച്ചി–തിരുവനന്തപുരം യാത്രയിൽ അരമണിക്കൂർ ലാഭിക്കാം, ടോൾ കൊടുക്കാൻ നിർത്തണ്ട എന്നൊരു വാദമുണ്ട്. ഇതിൽ ആദ്യത്തേതു ശരിയല്ല. രണ്ടാമത്തേതിനു സർക്കാർ ബോർഡ് മതി താനും. അതുകൊണ്ട് ഈ ലൈറ്റുകൾ അപ്പാടെ ഒഴിവാക്കുകയാണു വേണ്ടത് എന്നതിൽ സംശയം വേണ്ട. ആത്മവിശ്വാസം ഉള്ളവർക്കു ലൈറ്റെന്തിന്, കൊടിയെന്തിന്? ഇതുപോലെയാണു പൈലറ്റും. ഗവർണർക്കും മുഖ്യമന്ത്രിക്കും പൈലറ്റ് പതിവുണ്ട്. അച്യുതമേനോനും ഇഎംഎസും അതു നിരുത്സാഹപ്പെടുത്തിയിരുന്നു. സാദാ ജഡ്ജിമാർ വീട്ടിൽ പോകുമ്പോഴും പൈലറ്റ് വേണം എന്നറിയിക്കുമെന്നറിഞ്ഞതു ഞാനും ഓംബുഡ്സ്മാനായി ഒരു ജഡ്ജിക്കൊപ്പം ബെഞ്ചിൽ ഇരുന്നപ്പോഴാണ്. അമേരിക്കയിൽ പ്രസിഡന്റ് ട്രംപിനു മാത്രമുള്ള അവകാശം കേരളത്തിൽ എത്രപേർക്കാണു നാം ചാർത്തിക്കൊടുക്കുന്നത് എന്ന് ആലോചിക്കാനും ഈ തീരുമാനം പ്രേരകമാവട്ടെ.