കോവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് അതിനു മുൻപുള്ള സ്വാഭാവികതയിലേക്ക് മാറികൊണ്ടിരിക്കാൻ ഹജ് തീർത്ഥാടനവും. പ്രായപരിധിയും മറ്റ് നിയന്ത്രണങ്ങളുമില്ലാതെ കോവിഡ് പൂർവകാലത്തിന് സമാനമായി എല്ലാവർക്കും തീർഥാടനം നടത്താമെന്ന പ്രഖ്യാപനവുമായാണ് നാല് ദിവസം നീണ്ടുനിന്ന ഹജ് എക്സോപോയ്ക്ക് ജിദ്ദ സൂപ്പർഡോമിൽ തുടക്കമായത്.
ലോകത്തിലെ ഏറ്റവും വലിയ ഡോമായ ജിദ്ദ സൂപ്പർ ഡോമിലാണ്, ഏറ്റവും വലിയ ജനസംഗമ പ്രദർശനം. തീർഥാടകർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്ന സംയോജിതവും സുസ്ഥിരവുമായ സംവിധാനം കെട്ടിപ്പടുക്കുകയാണ് ഹജ് എക്സ്പോയുടെ ലക്ഷ്യം. ഹജ്, ഉംറ സേവനം മെച്ചപ്പെടുത്തുകയും ഡിജിറ്റൽവൽക്കരണം ഊർജിതമാക്കി തീർഥാടനം സുഗമമാക്കുകയുമാണ് ഹജ് എക്സ്പോ രണ്ടാം പതിപ്പിലൂടെ ഉദ്ദേശിക്കുന്നത്. തീർഥാടകരുടെ വീസ നടപടികൾ, യാത്ര, താമസം, ഭക്ഷണം, ആരോഗ്യ പരിചരണം തുടങ്ങി കർമങ്ങൾ പൂർത്തിയാക്കി തിരിച്ചുപോകുന്നതുവരെയുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത് ഭേദഗതി വരുത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള പൊതു- സ്വകാര്യ മേഖലകളിൽ നിന്നുള്ള 81 പ്രഭാഷകർ, 57 ലധികം രാജ്യങ്ങളുടെ മതകാര്യ മന്ത്രിമാർ, ഹജ്ജ് മിഷൻ മേധാവികൾ എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധികൾ, ഹജ്ജ് സർവിസ് രംഗത്തെ 200ഒാളം സ്ഥാപനങ്ങൾ സമ്മേളനത്തിലും പ്രദർശനമേളയിലും പങ്കെടുത്തു
ഓരോ രാജ്യത്തിനും മുൻപുണ്ടായിരുന്ന തീർഥാടകരുടെ എണ്ണം പുനഃസ്ഥാപിച്ചെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ വ്യക്തമാക്കി. ഇത് സംബന്ധിച്ച കരാറൊപ്പിടുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം തീർഥാടകരെയാണ് ഇത്തവണ സൗദി സ്വാഗതം ചെയ്യുന്നത്. ഒപ്പം കോവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന 65 വയസ് എന്ന പ്രായപരിധി ഒഴിവാക്കിയിട്ടുണ്ട്, ഏത് പ്രായക്കാർക്കും ഹജ്ജ് നിർവഹിക്കാം. ഹജ്, ഉംറ തീർഥാടകരുടെ ഇൻഷൂറൻസ് തുക കുറച്ച പ്രഖ്യാപനവും നടന്നു. ഉംറ തീർഥാടകരുടെ ഇൻഷൂറൻസ് പോളിസി തുക 235 ൽ നിന്ന് 88 റിയാലായി കുറച്ചു. ഹജ് തീർഥാടകർ 29 റിയാൽ നൽകിയാൽ മതി. നേരത്തെ ഇത് 109 ആയിരുന്നു.
Hajj Expo with big announcements