ചരിത്രത്തിൽ ആദ്യം; റിയാല്‍ രൂപ വിനിമയ നിരക്ക് 22 കടന്നു; എക്സ്ചേഞ്ചുകളിൽ തിരക്ക്

riyal
SHARE

ദോഹ / അബുദാബി : ചരിത്രത്തിൽ ആദ്യമായി ഖത്തർ റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് റിയാലുമായുള്ള വിനിമയ മൂല്യം ഉയരാൻ കാരണം. ഇന്നലെ വിപണി അവസാനിക്കുമ്പോൾ 1 ഖത്തർ റിയാലിന്റെ ഇന്ത്യയുമായുള്ള വിനിമയ മൂല്യം 22 രൂപ 20 പൈസയാണ്. നാട്ടിലേക്ക് പണം അയയ്ക്കാൻ പണവിനിമയ സ്ഥാപനങ്ങളിൽ എത്തിയവർക്ക് 22 രൂപ 2 പൈസ വരെ ലഭിച്ചു. 1,000 റിയാൽ അയച്ചാൽ നാട്ടിൽ 22,020 രൂപ ലഭിക്കും. 

പൊതു, സ്വകാര്യ മേഖലകളിലുള്ളവർക്ക് ശമ്പളം ലഭിക്കാൻ ഇനിയും ഒരാഴ്ച കൂടി ഉണ്ടെന്നതിനാൽ വിനിമയ മൂല്യം 22 കടന്നതിന്റെ നേട്ടം  പ്രവാസികൾക്ക് കാര്യമായി ലഭിക്കില്ല. അതേസമയം അടുത്ത ഒരാഴ്ച കൂടി ഇതേ നിരക്ക് തുടർന്നാൽ നാട്ടിലേക്ക് പണം അയയ്ക്കുന്ന ഭൂരിഭാഗം പ്രവാസികൾക്കും നിരക്ക് വർധന  ഗുണം ചെയ്യും.

2020 മാർച്ചിലാണ് രൂപയും റിയാലും തമ്മിലുള്ള വിനിമയ മൂല്യം 20 രൂപയായത്.  പിന്നീട് ഏറ്റക്കുറച്ചിലുകൾക്ക് ശേഷം ഇക്കഴിഞ്ഞ മേയിലാണ് 21ലേയ്ക്ക് എത്തിയത്.

രാജ്യാന്തര വിപണിയിൽ ഒരു ദിർഹത്തിന് 22.08 രൂപ ഇന്നലെ ലഭിച്ചതോടെ യുഎഇയിലും പ്രവാസികൾക്ക് നേട്ടം. ഡോളറിനെതിരെ രൂപയുടെ മൂല്യം (80.82) ഇടിഞ്ഞതാണ് ഗൾഫ് കറൻസികളുടെ വിനിമയത്തിലും പ്രതിഫലിച്ചത്. 

യുഎഇ ദിർഹം 22.08, സൗദി റിയാൽ 21.48, ഖത്തർ റിയാൽ 22.20, ഒമാൻ റിയാൽ 210.23, ബഹ്റൈൻ ദിനാർ 214.39, കുവൈത്ത് ദിനാർ 261.32 രൂപ എന്നിങ്ങനെയാണ് ഇന്നലെ വൈകിട്ട് ലഭിച്ച രാജ്യാന്തര നിരക്ക്. ഈ നിരക്കിനെക്കാൾ 10–30 പൈസ വരെ കുറച്ചാണ് ധനവിനിമയ സ്ഥാപനങ്ങൾ അതതു രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് നൽകുന്നത്. 

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് ലഭിക്കുമെന്ന വാർത്ത പരന്നതോടെ പണമയയ്ക്കാൻ എക്സ്ചേഞ്ചുകളിൽ തിരക്കേറി.  രാജ്യാന്തര വിപണിയിൽ ഡോളർ ഇൻഡക്സ് 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇതേസമയം സ്വർണം രണ്ടര വർഷത്തെ താഴ്ചയിലേക്കും. 

ഇതെല്ലാം മറ്റു കറൻസികളുടെ വിനിമയ നിരക്കിനെ സ്വാധീനിച്ചു. യുഎസ് ഫെഡ് ഈ വർഷം പലിശ നിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇങ്ങനെയെങ്കിൽ ഡോളർ–രൂപ വിനിമയ നിരക്ക് 82ലേക്ക് ഉയരും. ഈ വെല്ലുവിളി നേരിടാൻ ഇന്ത്യയിലും പലിശ നിരക്ക് ഉയർത്തേണ്ടിവരും. ഇതു  സാധനങ്ങളുടെ വിലക്കയറ്റത്തിനു ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

ഒരു ദിർഹത്തിന് ഇന്നലെ 22.04  രൂപ, എക്സ്ചേഞ്ചിൽ ലഭിച്ചത് 21.92

ആവേശം വേണ്ട, വിനിമയം കരുതലോടെ

റെക്കോർ‍ഡ് വിനിമയ നിരക്കിന്റെ താൽക്കാലിക ആശ്വാസത്തിലും പ്രവാസികളുടെ ധനവിനിമയം കരുതലോടെ വേണമെന്ന് സാമ്പത്തിക വിദഗ്ധർ. 

പണം മൂന്നാക്കി വിഭജിച്ച് അതിൽ ഒരു ഭാഗം നാട്ടിലേക്ക് അയയ്ക്കുന്നതാണ് നല്ലത്.   കൂടുതൽ മെച്ചപ്പെട്ട നിരക്കിനായി അടുത്ത ഭാഗവും അടിയന്തര ആവശ്യങ്ങൾക്കായി ശേഷിച്ച ഭാഗവും നീക്കിവയ്ക്കാം. 

പണം ഇല്ലാത്തവർ കടം വാങ്ങിയും വായ്പ എടുത്തും ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചും അയയ്ക്കുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തും. കിട്ടിയ ശമ്പളം  മുഴുവനും നാട്ടിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കാം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ദിർഹം–രൂപ വിനിമയ നിരക്ക് റെക്കോർഡിലെത്തിച്ചത്. ബുധനാഴ്ച 21.78ൽ നിന്ന് ഒറ്റ രാത്രി കൊണ്ടാണ് 26–30 പൈസ ഉയർന്നത്. 

ചരിത്രത്തിൽ ആദ്യമായി ദിർഹം–രൂപ വിനിമയ നിരക്ക് 22 കടന്നെങ്കിലും പ്രാദേശിക ധനവിനിമയ സ്ഥാപനങ്ങൾ ഇന്നലെ നൽകിയ പരമാവധി നിരക്ക് 21.92 രൂപയാണ്.

ജിസിസിയിൽ നിക്ഷേപങ്ങൾക്ക് പലിശ വർധന

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ മുക്കാൽ ശതമാനവും കുവൈത്ത് കാൽ ശതമാനവുമാണ് വർധിപ്പിച്ചത്. 

ഒമാനും ഈ പാതയിലേക്കു നീങ്ങുമെന്നാണ് സൂചന.  ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ കൂടും. ഇതോടൊപ്പം വ്യക്തിഗത, ഭവന, ബിസിനസ് തുടങ്ങി എല്ലാ ഇനം വായ്പകൾക്കും കൂടുതൽ പലിശയാകുമെന്ന് സാമ്പത്തിക വിദഗ്ധർ സൂചിപ്പിച്ചു.

MORE IN GULF
SHOW MORE