‘എന്താ കണ്ണു തുറക്കാത്തത്? മോളേ എണീക്ക്’: മികയുടെ വിളികേൾക്കാതെ മിൻസ മടങ്ങി; കണ്ണീരോർമ

mirsa
മിന്നുന്ന ഓർമകളാണ് ഇനി മിൻസ. ആ പാദമുദ്രകൾ മായാത്ത സ്നേഹമുദ്രകൾ. കുഞ്ഞുഷൂസുകളും പാൽനിറമുള്ള ഫ്രോക്കുമണിഞ്ഞ് കുഞ്ഞുമിൻസ ഓർമകളുടെ നടുവിൽ ഒന്നുമറിയാതെ ഉറങ്ങുന്നു. ഞായറാഴ്ച ഖത്തറിലെ സ്കൂൾ ബസിലായിരുന്നു മരണം. മിൻസയുടെ മൃതദേഹം ഇന്നലെ ചിങ്ങവനത്തെ വീട്ടിലെത്തിച്ചപ്പോൾ. ചിത്രം: വിഷ്ണുസനൽ ∙ മനോരമ
SHARE

‘‘മിൻസാ, എന്താ കണ്ണു തുറക്കാത്തത്? മോളേ എണീക്ക്... അവളില്ലാതെ ഞാൻ തിരിച്ചുപോകില്ല...’’ വാശിപിടിച്ചു കരയുന്ന ചേച്ചി മികയെ ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവർ കണ്ണു തുടച്ചു. 

കുഞ്ഞനിയത്തിയുടെ സംസ്കാരച്ചടങ്ങിലുടനീളം മിക(7)യുടെ കണ്ണീർ തോർന്നില്ല. സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ ‘‘അവൾ ഇതുവരെ തനിച്ചു കിടന്നിട്ടില്ല’’ എന്നു പറഞ്ഞായിരുന്നു മികയുടെ കരച്ചിൽ. ഒരു നാടും ആ വിലാപത്തിൽ തേങ്ങലടക്കി നിന്നപ്പോൾ മിൻസ കണ്ണീരോർമയായി മടങ്ങി. 

ഖത്തറിൽ സ്കൂൾ ബസിൽ മരിച്ച മിൻസ(4)യുടെ സംസ്കാരം ചിങ്ങവനം പന്നിമറ്റത്തെ കൊച്ചുപറമ്പിൽ വീട്ടിൽ പ്രത്യേകം തയാറാക്കിയ കല്ലറയിലായിരുന്നു. 2 മാസം മുൻപു സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ വീട്ടുമുറ്റത്തേക്കു കുഞ്ഞുദേഹമെത്തിയപ്പോൾ കരച്ചിലടക്കാൻ ആർക്കുമായില്ല. പിതാവ് അഭിലാഷും അമ്മ സൗമ്യയും രണ്ടാം ക്ലാസിൽ പഠിക്കുന്ന ചേച്ചി മികയും അവൾക്കൊപ്പമുണ്ടായിരുന്നു.  

ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി–1 വിദ്യാർഥിനിയായ മിൻസ നാലാം ജന്മദിനാഘോഷം കഴിഞ്ഞ് രാവിലെ സ്കൂളിൽ പോയപ്പോഴായിരുന്നു അന്ത്യം. വിദ്യാർഥികളെ ഇറക്കിയ ശേഷം ജീവനക്കാർ സ്കൂൾ ബസ് പൂട്ടി പോകുകയായിരുന്നു. ബസിലിരുന്നു മിൻസ ഉറങ്ങിപ്പോയത് അവരുടെ ശ്രദ്ധയിൽ പെട്ടില്ല. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാകാതെയാണു കുട്ടി മരിച്ചതെന്നാണു വിവരം. 

പ്രാർഥനകൾക്കും ശുശ്രൂഷകൾക്കും ശേഷം പിതാവിന്റെ ആഗ്രഹപ്രകാരമാണു വീടിന്റെ മുറ്റത്തു തന്നെ പ്രത്യേകം തയാറാക്കിയ കല്ലറയിൽ സംസ്കാരം നടത്തിയത്.

MORE IN GULF
SHOW MORE