സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാൽ ഖത്തര്‍ ലുസെയ്ല്‍ സൂപ്പര്‍ കപ്പ് ജേതാക്കള്‍. ഫൈനല്‍ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഈജിപ്തിന്‍റെ സമാലെക്ക് എഫ്‌സിയെ 4–1ന് തോല്‍പിച്ചു. ഫിഫ ലോകകപ്പ് ഫൈനല്‍ വേദിയായ ലുസെയ്ല്‍ സ്റ്റേഡിയത്തിലായിരുന്നു മൽസരം.
ഈജിപ്ഷ്യന്‍ ഗായകന്‍ അമ്ര് ദിയാബിന്‍റെ സംഗീത നിശയോടെയായിരുന്നു ലുസെയ്ൽ സ്റ്റേഡിയത്തിലെ ഉദ്ഘാടനമൽസരം. ലോകകപ്പിന് മുന്‍പുള്ള പരീക്ഷണ ടൂര്‍ണമെന്‍റ് കാണാൻ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. മൽസരത്തിന്‍റെ 18-ാം മിനിറ്റില്‍ സൌദിയുടെ അല്‍ ഹിലാൽ ആണ് ആദ്യം ഗോളടിച്ചത്. തൊട്ടുപിന്നാലെ സമാലെക്ക് തിരിച്ചടിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചാണ് രണ്ടാം പകുതിയിലേയ്ക്ക് പ്രവേശിച്ചത്. നിശ്ചിതസമയം കഴിഞ്ഞിട്ടും സമനില പാലിച്ചതോടെ പെനാൽട്ടി ഷൂട്ടൌട്ടിലേക്ക്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് സൌദി ടീം കപ്പ് സ്വന്തമാക്കി. വാശിയേറിയ മൽസരം ആഘോഷമാക്കി കാണികളും. 77,575 പേരാണ് കളി കാണാനെത്തിയത്.. വര്‍ണാഭമായ വെടിക്കെട്ടും സ്റ്റേഡിയത്തിന് പുറത്തായി സാംസ്‌കാരിക പരിപാടികളും ഒരുക്കിയിരുന്നു.