കാഞ്ഞങ്ങാട്: നാട്ടുകാരോടും വീട്ടുകാരോടും യാത്ര പറഞ്ഞ് 10 ദിവസങ്ങൾക്ക് മുൻപ് അബുദാബിയിലേക്ക് പോയ ധനേഷിന്റെ അപ്രതീക്ഷിത വേർപാടിൽ തേങ്ങുകയാണ് കാറ്റാടി ഗ്രാമം. വർഷങ്ങളായി ഗൾഫിലായിരുന്നെങ്കിലും നാട്ടിൽ എല്ലാവരുമായി നല്ല ബന്ധമാണ് ധനേഷിന് ഉണ്ടായത്. 5 മാസങ്ങൾക്ക് മുൻപാണ് ധനേഷ് നാട്ടിലെത്തിയത്. ഇത്തവണ ഗൾഫിലേക്ക് പോകുന്നതിന് മുൻപായി വിവാഹം കഴിക്കണമെന്ന ആഗ്രഹവും ധനേഷിനുണ്ടായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ 15ന് ധനേഷ് ഗൾഫിലേക്ക് മടങ്ങിയത്. മടങ്ങി ദിവസങ്ങൾക്കുള്ളിൽ ധനേഷിന്റെ മരണ വാർത്ത എത്തിയത് നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അബുദാബിയിലെ ഖാലിദിയ മാളിലെ ഹോട്ടലിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് അപകടത്തിൽ പെട്ടത്. പൊട്ടിത്തെറിയിൽ ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
അബുദാബി ആശുപത്രിയിൽ ചികിത്സക്കിടെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സഹോദരങ്ങൾ: ധനൂപ്, ധന്യ.