ബിഗ് ടിക്കറ്റ് വഴി ലഭിച്ച ഒരു കോടിയുടെ സമ്മാനം കൂട്ടുകാരനുമായി പങ്കുവയ്ക്കുകയാണ് മലയാളിയായ സഫീര്‍. മലപ്പുറം തിരൂര്‍ സ്വദേശിയായ സഫീര്‍ കച്ചവടം തകര്‍ന്ന ആഘാതത്തില്‍ സ്ട്രോക്ക് വന്നയാളാണ്. മെല്ലെ നടക്കാറായപ്പോള്‍ ബാര്‍ബര്‍ ഷോപ്പില്‍ വച്ചാണ് വയനാട് സ്വദേശി ബിനുവിനെ സഫീര്‍ കണ്ടുമുട്ടി. സൗഹൃദം വളർന്നതോടെ ബിനുവിന്‍റെ മകളുടെ പേരില്‍ ടിക്കറ്റെടുക്കാന്‍ 10000 രൂപ നല്‍കി. ആ പണത്തിന് സഫീറിന് വേണ്ടി ബിനു ടിക്കറ്റെടുത്തു. കഷ്ടപ്പാടിലും കാരുണ്യം വറ്റാത്ത മനസിനെ ഭാഗ്യം കടാക്ഷിച്ചു. ഒരു കോടിയിലേറെ രൂപയാണ് സമ്മാനമായി സഫീറിന് ലഭിക്കുക.
തേടി ഭാഗ്യമെത്തിയപ്പോള്‍ ആവശ്യമുള്ളത് ചോദിക്കാന്‍ ബിനുവിനോട് പറഞ്ഞു. എന്നാൽ സമ്മാനത്തുക സഫീറിന്‍റേത് മാത്രമാണെന്ന നിലപാടില്‍ ബിനു ഉറച്ച് നിന്നു. ഒടുവില്‍ സമ്മാനത്തുക കൊണ്ട് വീണ്ടും തുടങ്ങാനിരിക്കുന്ന പച്ചക്കറി വ്യാപരത്തില്‍ ബിനുവിനെ സഫീര്‍ പങ്കാളിയാക്കി. കരുതലും സ്നേഹവും മനുഷ്യത്വവും ഇനിയും ലോകത്ത് വറ്റിപ്പോയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ സുഹൃത്തുക്കൾ.
മുസഫ ഷാബിയയിൽ പച്ചക്കറി മൊത്ത ബിസിനസ് നടത്തുകയായിരുന്നു സഫീര്‍. 3 കോടിയോളം രൂപ കുടിശികയാക്കി കണ്ണൂർ സ്വദേശികളായ വ്യാപാരികൾ മുങ്ങിയതോടെ കച്ചവടം പൊട്ടി. ഈ ആഘാതത്തിലാണ് സഫീറിന് സ്ട്രോക്ക് വന്നത്. ബിഗ് ടിക്കറ്റിലൂടെ എത്തിയ ഈ ഭാഗ്യത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുണ്ടെന്നും ഒരുവഴിയടയുമ്പോൾ മറ്റൊന്നു തുറക്കുമെന്നതിന്റെ തെളിവാണിതെന്നുമാണ് സഫീർ പറയുന്നത്.