ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി സൗദി ദേശീയ എണ്ണ കമ്പനിയായ അരാംകോ. ഓഹരികളുടെ വില വര്‍ദ്ധിച്ചതോടെ അരാംകോയുടെ വിപണി മൂല്യം 2.464 ട്രില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ന്നു. വിപണി മൂല്യത്തില്‍ ആപ്പിളിനെ പിന്നിലാക്കിയാണ് അരാംകോ ഒന്നാമതെത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ പിന്നിലാക്കിയാണ് അരാംകോയുടെ കുതിപ്പ്. ചൊവ്വാഴ്ച കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ ഡോളറായി. ഇതേ സമയം ആപ്പിളിന്റെ വിപണി മൂല്യം 2.461 ട്രില്യണ്‍ ഡോളറായിരുന്നു. യുഎസ് കമ്പനിയായ മൈക്രോസോഫ്റ്റ് 1.979 ട്രില്യൺ ഡോളർ വിപണി മൂല്യവുമായി മൂന്നാമതാണ്. ഈവർഷം ഇതുവരെ 30 ശതമാനത്തോളം വർധനയാണ് അരാംകോയുടെ ഓഹരികൾക്കുണ്ടായത്. യുക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എണ്ണവില ഉയർന്നത് അരാംകോയുടെ വിപണിമൂല്യമുയർന്നതിനു പ്രധാനകാരണമായി. 2022 ലെ ആദ്യ പാദത്തിലെ അരാംകോയുടെ സാമ്പത്തിക റിപ്പോർട്ട് ഞായറാഴ്ചയാണ് പ്രഖ്യാപിക്കുന്നത്. കമ്പനി റെക്കോർഡ് ലാഭം കൈവരിക്കുമെന്നാണ് സാമ്പത്തിക ലോകത്തിന്റെ വിലയിരുത്തൽ.