സ്പോൺസറെ കൊന്ന് മുങ്ങിയ ഇന്ത്യക്കാരൻ അറസ്റ്റിൽ; പിടിവീണത് 10 വർഷത്തിനുശേഷം

arrest-10
SHARE

സ്പോൺസറായ കുവൈത്ത് പൗരൻ ഫഹദ് ബിൻ നാസർ ഇബ്രാഹിം, ഭാര്യ സലാമ ഫരാജ് സലീം എന്നിവരെ കൊലപ്പെടുത്തി മുങ്ങിയ കേസിൽ  ലക്നൗ സ്വദേശി സന്തോഷ് കുമാർ റാണയെ 10 വർഷത്തിനുശേഷം സിബിഐ അറസ്റ്റ് ചെയ്തു. ഇവരുടെ ഗാർഹിക തൊഴിലാളിയായിരുന്നു സന്തോഷ് കുമാർ റാണ.

2012ൽ ഫർവാനിയ ഗവർണേറ്റിലെ ആന്ദലൂസിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിൽ കുവൈത്ത് ക്രിമിനൽ കോടതി പ്രതിയുടെ അസാന്നിധ്യത്തിൽ 2012 ഫെബ്രുവരി 29ന് വധശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിൽ 2004ൽ ഒപ്പുവച്ച കുറ്റവാളി കൈമാറ്റ കരാർ അനുസരിച്ച് പ്രതിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് വിദേശകാര്യമന്ത്രാലയം 2016ൽ ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിച്ചത്. ഇതേസമയം പാസ്പോർട്ട് തടഞ്ഞുവയ്ക്കുകയും മതവിശ്വാസത്തിനു വിരുദ്ധമായ പ്രവൃത്തികൾക്ക് നിർബന്ധിച്ചതുമാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

സംഭവത്തിനുശേഷം സ്പോൺസറുടെ കസ്റ്റഡിയിലുണ്ടായിരുന്ന പാസ്പോർട്ട് എടുത്ത് ഇന്ത്യയിലേക്കു കടക്കുകയായിരുന്നു. ഇരുരാജ്യത്തെയും വിചാരണ പൂർത്തിയാക്കിയ ശേഷമായിരിക്കും കുറ്റവാളിയുടെ കൈമാറ്റം സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുക.

MORE IN GULF
SHOW MORE