ദുബായ് എക്സ്പോയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ വിസ്മയിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്കൊരുങ്ങി നഗരം. വിവിധരാജ്യങ്ങളിൽ നിന്നുള്ള കലാപ്രതിഭകളൊരുക്കുന്ന നൃത്ത,സംഗീത പരിപാടിയോടെയായിരിക്കും എക്സ്പോയുടെ തുടക്കം. ഈ മാസം മുപ്പതിന് രാത്രിയിൽ അരങ്ങേറുന്ന പരിപാടികൾ ലോകം മുഴുവൻ തൽസമയം കാണാൻ സൌകര്യമൊരുക്കും.
ലോകം കാത്തിരിക്കുന്ന ആഘോഷത്തിനൊരുങ്ങി സ്വപ്നനഗരം. വിശ്വവേദിയിൽ കലയുടെ അപൂർവസംഗമം ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലാണെന്ന് എക്സ്പോ സംഘാടകർ വ്യക്തമാക്കുന്നു. 90 മിനിട്ടു നീളുന്ന ഉദ്ഘാടന പരിപാടിയിൽ ആയിരത്തിലേറെ നർത്തകരും വാദ്യസംഗീതവിദഗ്ധരും സംഗീതപ്രതിഭകളും അപൂർവതകളുടെ സംഗീതലോകമൊരുക്കും. ലേസർ ഷോയും വർണ വിസ്മയങ്ങളും അരങ്ങേറും. ഉദ്ഘാടന ചടങ്ങുകൾ വാക്കുകൾക്ക് അതീതമാണെന്നാണ് എക്സ്പോ അധികൃതർ നൽകുന്ന ഉറപ്പ്. മരുഭൂമിയിലെ വൈവിധ്യങ്ങളും ലോകത്തിൻറെ പ്രതീക്ഷകളും ഭാവിയുടെ വർണങ്ങളും അരങ്ങിൽ അവതരിപ്പിക്കും. ഉദ്ഘാടന ചടങ്ങിൻറെ പരിശീലന ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു. ലോകത്തെ ഒന്നിപ്പിക്കുകയെന്ന എക്സ്പോയുടെ പ്രമേയം അടിസ്ഥാനമാക്കിയാണ് ചടങ്ങുകൾ. ഉദ്ഘാടന പരിപാടികൾ ലോകം മുഴുവനുമുള്ള കാഴ്ചക്കാർക്ക് അതേ മികവോടെ കാണാനുള്ള സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെയാണ് ദുബായിൽ എക്സ്പോ സംഘടിപ്പിക്കുന്നത്. ഇന്ത്യയുൾപ്പെടെ 192 രാജ്യങ്ങളുടെ പങ്കാളിത്തമാണ് എക്സ്പോയെ വൈവിധ്യങ്ങളാൽ സമ്പന്നമാക്കാനാരുങ്ങുന്നത്.