മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മൊയ്തീൻ എങ്ങനെ യുഎഇയുടെ ഗോൾഡൻ വീസ നേടി ?

moideen-golden-visa
SHARE

തിരൂർ: പതിനേഴാം വയസ്സിൽ ചുമട്ടുതൊഴിലാളിയായി പ്രവാസ ജീവിതം തുടങ്ങിയ തിരൂർ സ്വദേശി പാറപ്പുറത്ത് മൊയ്തീൻ (ബാവ ഹാജി) എങ്ങനെ മമ്മൂട്ടിക്കും മോഹൻലാലിനും എം.എ.യൂസഫലിക്കുമൊപ്പം യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ നേടിയെന്നത് ഏറെ അദ്ഭുതപ്പെടുത്തിയേക്കാം. എന്നാൽ പട്ടിണി സമ്മാനിച്ച അനുഭവങ്ങളും കഠിനാധ്വാനവും ആരെയും ഉന്നത സ്ഥാനങ്ങളിൽ എത്തിക്കുമെന്ന പാഠം തന്നെയാണ് ബാവ ഹാജി പകരുന്നത്. 1964ൽ കോഴിക്കോട്ട് നിന്ന് ഖോർഫക്കാനിലേക്കുള്ള ലോഞ്ചിലാണു പതിനേഴുകാരനായ പയ്യൻ യുഎഇയിൽ എത്തുന്നത്

പട്ടിണിയിലായിരുന്ന ഒരു വലിയ കുടുംബത്തെ കര കയറ്റാനായിരുന്നു ബാവ കടൽ കടന്നത്. ജോലിക്കായി യുഎഇയിലെ ഒട്ടേറെ സ്ഥലങ്ങളിൽ ദിവസങ്ങളോളം അലഞ്ഞു. ആ ദിവസങ്ങളിൽ വിശപ്പിന്റെ രുചി മാത്രമായിരുന്നു നാവിന്റെ കൂട്ട്. അവസാനം തളർന്നിരുന്ന കെട്ടിടത്തിൽ നിന്ന് തൊഴിലാളികളാണ് ചുമടെടുക്കാൻ കൂട്ടിയത്. പിന്നെ ജീവിതഭാരത്തിൽ കല്ലും മണ്ണും കോൺക്രീറ്റും ബാവ ഹാജിയുടെ തലയിൽ കനമില്ലാത്ത ചുമടായി മാറുകയായിരുന്നു. ചുമട്ടുതൊഴിലിനിടെ ജോലി സ്ഥലം സന്ദർശിച്ച യുഎഇ സ്വദേശി അബ്ദുല്ല അൽ ഖത്താറിനെ പരിചയപ്പെട്ടതാണ് ബാവയുടെ ജീവിതത്തിലെ വഴിത്തിരിവായത്.

കുട്ടിയുടെ കഠിനാധ്വാനവും ജോലിയോടുള്ള കൂറും കണ്ട് അറബി കൂടെ കൂട്ടുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അറബിയുടെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ജോലിക്കാരനായി മാറി. ബാവ ഹാജിയുടെ ഇടപെടലുകളിൽ സന്തുഷ്ടനായ അറബി ദുബായ് ദേര മത്സ്യമാർക്കറ്റിലെ വ്യാപാര സ്ഥാപനം വിട്ടുനൽകി. ഇന്ന് അരനൂറ്റാണ്ട് പിന്നിടുമ്പോൾ യുഎഇയിലെ വലിയ പഴം പച്ചക്കറി വ്യാപാര സ്ഥാപനമായ എഎകെ ഗ്രൂപ്പിന്റെ ചെയർമാനാണ് ബാവ ഹാജി.

2000 തൊഴിലാളികൾ യുഎഇയിലെ ബാവ ഹാജിയുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. ഭൂരിഭാഗവും മലയാളികൾ.തിരൂരിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിലും സജീവമാണ് ഇദ്ദേഹം. യുഎഇ സർക്കാരിന്റെ താമസ കുടിയേറ്റ രേഖ ഏറ്റവും കൂടുതൽ തവണ പാസ്പോർട്ടിൽ പതിപ്പിച്ച വ്യക്തികളിൽ ഒരാളാണ് ബാവ ഹാജി. ഇപ്പോൾ അതേ പാസ്പോർട്ടിൽ യുഎഇ ഗോൾഡൻ വീസ സ്റ്റാംപ് അധികൃതർ പതിച്ചുനൽകിയപ്പോൾ തന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് ഇദ്ദേഹം കാണുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...