ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഇടുക്കി കൂട്ടാര്‍ സ്വദേശി വിഷ്ണു വിജയന്റെ മൃതദേഹം പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും നാട്ടിലെത്തിക്കുന്നതിന് നടപടിയില്ല. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞെങ്കിലും സാങ്കേതിക നിയമകുരുക്കുകള്‍ കാരണമാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്തതെന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം. കുടുംബത്തിന്റെ ആശ്രയമായിരുന്ന വിഷ്ണുവിനെ അവസാനമായൊന്ന് കാണാനുള്ള കാത്തിരിപ്പിലാണ് കുടുംബം.
മൺവഴിയിലേക്ക് കണ്ണുംനട്ടുള്ള ഈ അച്ഛന്റെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ച്ചയോളമായി. വിഷ്ണുവിന്റെ ഇത്തവണത്തെ വരവ് സമ്മാനങ്ങളും കളി ചിരികളുമില്ലാതാണന്ന് വിജയനറിയാം. പക്ഷെ മകനെ കാണണം. എന്നത്തെയും പോലെ കെട്ടിപ്പിടിക്കണം. ഉമ്മ നല്‍കണം. ഇരുപത്തിയൊന്‍പതുകാരനായ വിഷ്ണുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാന്‍ ഇടപെടണമെന്നാണ് ഇവരുടെ അപേക്ഷ.
ഈ മാസം നാട്ടില്‍ എത്താനിരിക്കെയായാണ് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരനായ വിഷ്ണു മരിച്ചത്. വിഷ്ണുവിന്റെത് കൊലപാതകമാണെന്നായിരുന്നു സുഹൃത്തുക്കള്‍ ആദ്യം നാട്ടില്‍ അറിയിച്ചത്. എന്നാല്‍ അബുഷഗാരയിലെ താമസസ്ഥലത്ത് ആഫ്രിക്കന്‍ സ്വദേശികളുടെ വഴക്ക് കണ്ട് ഭയന്ന് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിന് ജീവന്‍ നഷ്ടമായതെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി.