വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രണ്ടുദിവസത്തെ സന്ദർശനത്തിനായി കുവൈത്തില്‍. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഗാർഹിക തൊഴിൽകരാർ മന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചേക്കും. ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരുടെ യോഗത്തിലും വിദേശകാര്യമന്ത്രി പങ്കെടുക്കും. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉൾപ്പെടെ ഉന്നതരുമായി രണ്ടുദിവസത്തെ സന്ദർശനത്തിനിടെ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കർ കൂടിക്കാഴ്ച നടത്തും. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഗാർഹിക തൊഴിൽ കരാർ മന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചേക്കും. അത് സാധ്യമായാൽ ഇന്ത്യയിൽ നിന്നുള്ള ഗാർഹികതൊഴിലാളികളുടെ അവകാശ സംരക്ഷണ വിഷയത്തിൽ സുപ്രധാന നേട്ടമാകുമെന്നാണ് കരുതുന്നത്.
കുടിയേറ്റ നിയമത്തിൻറെ പരിധിയിൽ നിന്ന് തൊഴിൽനിയമത്തിൻറെ പരിരക്ഷയിലേക്ക് ഗാർഹിക തൊഴിലാളികൾ മാറും എന്നതാണ് കരാർ വഴിയുണ്ടാകുന്ന വലിയ മാറ്റം. ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരുടെ യോഗത്തിലും ജയ്ശങ്കർ പങ്കെടുക്കും. നിലവിൽ കുവൈത്ത് അടക്കം നാലു ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായെങ്കിലും ഇളവുനീക്കണമെന്ന പ്രവാസികളുടെ ആവശ്യവും യോഗത്തിൽ ചർച്ചയായേക്കും. വെള്ളിയാഴ്ച വൈകിട്ട് ആറിന് കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ വിദേശകാര്യമന്ത്രി ഓൺലൈനായി അഭിസംബോധന ചെയ്യും.കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസർ മുഹമ്മദ് അൽ സബാഹിൻറെ ഇന്ത്യ സന്ദർശനവേളയിൽ ആവിഷ്കരിച്ച ഇന്ത്യ-കുവൈത്ത് സംയുക്ത കമ്മീഷൻറെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ചും മന്ത്രി ജയ്ശങ്കറിൻറെ സാന്നിധ്യത്തിൽ ചർച്ചയുണ്ടാകും.