ഷെയ്ഖ് മുഹമ്മദ് കോവിഡ് വാക്സീൻ സ്വീകരിച്ചു; ആത്മവിശ്വാസത്തിൽ ലോകം

dubai-covid
SHARE

യുഎഇ പതാക ദിനത്തിൽ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കോവി‍ഡ്19 വാക്സ‌ീൻ സ്വീകരിച്ചു. ദൈവം എല്ലാവരെയും സംരക്ഷിക്കുകയും അസുഖങ്ങൾ ഭേദമാക്കുകയും ചെയ്യട്ടെ എന്ന അടിക്കുറിപ്പോടെ അദ്ദേഹം വാക്സീൻ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. കൊറോണ വൈറസിനെതിരെ പോരാടുന്നതിന്റെ ഭാഗമയി വാക്സീൻ സ്വീകരിച്ച എല്ലാവരുടെയും പ്രയത്നങ്ങളും മനസിലാക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഭാവി ശോഭനമാണ്, യുഎഇയുടേത് ഏറ്റവും മനോഹരവും.

യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ നേരത്തെ കോവിഡ് 19 വാക്സീൻ സ്വീകരിച്ചിരുന്നു. കൂടാതെ, വിദേശകാര്യ–രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ആരോഗ്യ–രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ്, ദേശീയ അടിയന്തര നിവാരണ വിഭാഗം ഡയറക്ടർ ജനറൽ ഉബൈദ് അൽ ഷംസി, സാംസ്കാരിക–യുവ കാര്യ മന്ത്രി നൗറ അൽ കഅബി, എക്സിക്യുട്ടീവ് അംഗവും അബുദാബി എക്സിക്യുട്ടീവ് ഒാഫീസ് ചെയര്‍മാനുമായ  ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണ് ഇതിനകം വാക്സീൻ സ്വീകരിച്ച മറ്റു പ്രമുഖർ.

ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിക്കുന്ന വാക്സീൻ ക്ലിനിക്കൽ പരീക്ഷണത്തിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടത്തിലാണ്. മലയാളികളടക്കം 31,000 ത്തിലേറെ  പേരാണ് വാക്സീൻ പരീക്ഷണത്തിന് തയാറായിട്ടുള്ളത്. ഇതുവരെ എല്ലാവരും സുരക്ഷിതരും ഫലം ശുഭപ്രതീക്ഷ നൽകുന്നതുമാണെന്ന് അധികൃതർ പറഞ്ഞു. കോവിഡ് മുന്നണിപ്പോരാളികൾക്കാണ് ഇതിനകം വാക്സീൻ എടുത്തിട്ടുള്ളത്. ചില ഉന്നതോദ്യോഗസ്ഥരും വാക്സീൻ സ്വീകരിച്ചു. റഷ്യയുടെ കോവി‍ഡ് വാക്സീനായ സ്പുട്നിക്കിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് യുഎഇ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...