സൌദിഅറേബ്യയിൽ കോവിഡ് വ്യാപനത്തെതുടർന്ന് നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം പുനഃരാരംഭിച്ചു. സൌദിയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ ആറായിരം പേരാണ് ഇന്ന് ഉംറ നിർവഹിച്ചത്. കോവിഡ് നിയന്ത്രണങ്ങളോടെ മൂന്ന് ഘട്ടമായാണ് തീർഥാടനം പുരോഗമിക്കുന്നത്.
ഏഴുമാസം നീണ്ട ഇടവേളയ്ക്കു ശേഷമാണ് തീർഥാടകർ കഅ്ബയെ ചുറ്റി ഉംറ നിർവഹിക്കുന്നത്. ഹറമിന് സമീപത്തായി സജ്ജീകരിച്ച അഞ്ച് ചെക്ക് പോയിന്റുകളിൽ എത്തിയ തീർഥാടകർ മുൻകരുതൽ നടപടി ക്രമങ്ങളും നിർദേശങ്ങളും പാലിച്ച് രാവിലെ ആറിന് ഉംറ നിർവഹിച്ചു. ഓരോ പതിനഞ്ച് മിനിറ്റിലും നൂറ് വീതം ഹാജിമാരാണ് മതാഫില്‍ പ്രവേശിക്കുന്നത്. മതാഫിൽ പ്രതിദിനം ആറായിരം തീർഥാടകർക്കാണ് ആദ്യഘട്ടത്തിൽ അനുമതി. ഓരോ സംഘത്തിനും മൂന്നു മണിക്കൂർ വീതം കർമങ്ങൾക്കായി ലഭിക്കും. കിസ് വയിൽ തൊടുന്നതിനും ഹജറുൽ അസ് വദിനെ ചുംബിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഈ മാസം 18 ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിലാണ് മദീനയിലെ പ്രവാചക പള്ളിയിലേക്കുള്ള പ്രവേശനത്തിന് അനുമതി.നവംബർ ഒന്ന് മുതൽ തുടങ്ങുന്ന മൂന്നാം ഘട്ടത്തിലായിരിക്കും സൗദിക്ക് പുറത്ത് നിന്നുള്ളവർക്ക് അനുമതി നൽകുന്നത്.
കൃത്യമായ ഇടവേളകളിൽ അണിവിമുക്തമാക്കിയും നിയന്ത്രണങ്ങളോടെയുമാണ് തീർഥാടകരെ ഹറമിലേക്ക് പ്രവേശിപ്പിക്കുന്നത്.