അജ്ഞാത പ്രാണി കടിച്ച് അപൂർവരോഗം, വൃക്കകള്‍ തകരാറിലായി; ഒടുവിൽ സാന്ദ്ര യാത്രയായി

sandra-dead
SHARE

ഷാര്‍ജ : ഒടുവിൽ സാന്ദ്ര ആൻ ജെയ്സൺ യാത്രയായി; വേദനയില്ലാത്ത ലോകത്തേയ്ക്ക്. നാട്ടിൽ നിന്ന് അജ്ഞാത പ്രാണി കടിച്ച് അപൂർവരോഗം ബാധിക്കുകയും ഇരുവൃക്കകളും തകരാറിലാവുകയും ചെയ്ത് ജീവിതം ദുരിതത്തിലായ പത്തനംതിട്ട അടൂർ സ്വദേശി ജെയ്സണ്‍ തോമസിന്‍റെ മകൾ സാന്ദ്ര ആന്‍ ജെയ്സൺ(17) തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മരിച്ചു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണത്തിന് കീഴടങ്ങിയത്. 

ഷാർജ ഇന്ത്യൻ സ്കൂളിൽ പഠിച്ചിരുന്ന സാന്ദ്ര ഗുരുതര വൃക്ക രോഗം ബാധിച്ച്ചികിത്സയിൽ കഴിയുന്നതിനിടയിലും പഠനത്തെ കൈവിടാതിരുന്നു. അധികൃതർ അനുവദിച്ച പതിനൊന്നാം ക്ലാസ് വിദ്യാർഥിയുടെ സഹായത്തോടെ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയെഴുതി 75% മാർക്ക് വാങ്ങിയിരുന്നു. തനിക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റാകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം.  

സാന്ദ്രയുടെ ജീവിത ദുരിതത്തെക്കുറിച്ച് മനോരമ ഒാൺലൈൻ നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് സമൂഹത്തിന്റെ പല ഭാഗത്തു നിന്നും സഹായങ്ങൾ ലഭിച്ചു. ഒരു ലക്ഷം പേരിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന രോഗമാണ് സാന്ദ്രയെ ബാധിച്ചിട്ടുള്ളതെന്നും വൃക്ക മാറ്റിവച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാനാകുകയുള്ളൂ എന്നും ഡോക്ടർമാര്‍ വിധിയെഴുതിയതിനെ തുടർന്നാണ് കുടുംബം നാട്ടിലേയ്ക്ക് പോയത്. 

മകളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്ന് ജീവിതാഭിലാഷം സഫലീകരിച്ചുകൊടുക്കണമെന്ന ചിന്തയിലായിരുന്നു മാതാപിതാക്കൾ. എന്നാൽ, ഒ–പോസിറ്റീവ് രക്തഗ്രൂപ്പുള്ളയാളുടെ വൃക്ക മാറ്റിവച്ചാലേ ഇൗ കൊച്ചുമിടുക്കി ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയുള്ളൂ എന്നതിനാൽ അതിന് തയാറായി ഏതെങ്കിലും മനുഷ്യസ്നേഹി എത്തുമെന്ന പ്രാർഥനയോടെയുള്ള കാത്തിരിപ്പിലായിരുന്നു കുടുംബംവും കൂട്ടുകാരും.

കീടത്തിന്റെ കടിയേറ്റത് നാട്ടിൽ അവധിക്കാലത്ത്

2014ല്‍ അവധിക്കാലത്ത് ഷാർജയിൽ നിന്ന് പത്തനംതിട്ടയിലെ വീട്ടിലേയ്ക്ക് അവധിക്ക് പോയപ്പോഴാണ് സാന്ദ്രയുടെ ജീവിതം മാറ്റിമറിച്ച ഏതോ പ്രാണിയുടെ കടിയേൽക്കുന്നത്. ചിക്കൻ പോക്സിന്റെ രൂപത്തില്‍ ആദ്യം രോഗം ബാധിച്ചു. രോഗം ഭേദമാകാത്തതിനെ തുടർന്ന് നടത്തിയ പരിശാധനകളിൽ ഹെനോക് സ്കോളിൻ പർപുറ എന്ന അപൂര്‍വ രോഗമാണ് ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. പ്രത്യേകയിനം കൊതുകിന്റെ കടിയേറ്റതാണ് ഇതിന് വഴിവച്ചതെന്നാണ് ആരോഗ്യ വിദഗ്ധർ തന്നോട് പറഞ്ഞതെന്നാണ് ജെയ്സൺ കരുതുന്നത്. 

അസുഖം കുറച്ച് ഭേദമായതോടെ വീണ്ടും യുഎഇയിലെത്തി. എന്നാൽ, ദിവസങ്ങൾക്കകം പാടുകൾ വർധിക്കുകയും ശരീരം തടിച്ചുവീർക്കുകയും ചെയ്തു. രോഗം തലച്ചോറിനെ ബാധിച്ചതോടെ കുറച്ചു നാളുകളിൽ കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടമായി. വീണ്ടും ചികിത്സ തേടിയപ്പോൾ കുറയുകയും സ്കൂൾ പഠനം തുടരുകയും ചെയ്തു. പിന്നീട് നടത്തിയ കിഡ്നി ബയോപ്സിയിലൂടെ വൃക്കകൾ 70 ശതമാനം പ്രവർത്തന രഹിതമാണെന്ന് തിരിച്ചറിഞ്ഞു.  

ഷാർജ അൽ ഖാസിമി ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. സാന്ദ്രയ്ക്ക് എണീറ്റ് നിൽക്കാൻ പോലും സാധിക്കുമായിരുന്നില്ല. നിത്യേന 11 മണിക്കൂർ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചെറിയ പ്രായമായതിനാൽ ഇത്തരം ഡയാലിസിസിനെ ഡോക്ടർമാർ പിന്തുണച്ചിരുന്നില്ല. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചാലേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ എന്നാണ് ഡോക്ടർമാരുടെ വിധിയെഴുത്ത്. മാതാവിന്‍റെ വൃക്ക അനുയോജ്യമാണെങ്കിലും കടുത്ത രക്തസമ്മര്‍ദമുള്ളതിനാല്‍ മാറ്റിവയ്ക്കൽ സാധ്യമല്ലെന്ന് ജെയ്സൺ അറിയിച്ചിരുന്നു. 

MORE IN GULF
SHOW MORE
Loading...
Loading...