ബന്ധുക്കൾ മാപ്പു നൽകി; ജമാൽ ഖഷോഗി കേസിൽ പ്രതികളുടെ വധശിക്ഷ റദ്ദാക്കി

jamal
SHARE

സൌദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ പ്രതികളുടെ വധശിക്ഷ സൌദി കോടതി റദ്ദാക്കി. ഖഷോഗിയുടെ ബന്ധുക്കൾ പ്രതികൾക്ക് മാപ്പ് നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാദ് കോടതി വധശിക്ഷ, തടവുശിക്ഷയായി കുറച്ചത്. എട്ടുപ്രതികൾക്കെതിരെയാണ് കോടതി അന്തിമവിധി പ്രസ്താവിച്ചത്.  

സൌദി ഭരണകൂടത്തിൻറെ വിമർശകനായിരുന്ന ജമാൽ ഖഷോഗി, 2018 ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൌദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പൌരൻമാർക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. മൂന്നു പേർക്കു ഇരുപത്തിനാലു വർഷം കഠിനതടവ് ശിക്ഷയുമാണ് വിധിച്ചത്. എന്നാൽ അപ്പീലിനെത്തുടർന്ന് റിയാദിലെ ക്രിമിനൽ കോടതിയുടെ അന്തിമ വിധിയിൽ അഞ്ചുപേരുടേയും വധശിക്ഷ റദ്ദാക്കി. ഇവർ 20 വർഷം തടവുശിക്ഷ അനുഭവിക്കണം. രണ്ടു പേർക്ക് ഏഴു വർഷം തടവുശിക്ഷയും ഒരാൾക്ക് 10വർഷം തടവും ശിക്ഷയും കോടതി വിധിച്ചു. ഈ വർഷം മെയ് 22 നാണ് പ്രതികൾക്ക് മാപ്പ് നൽകുന്നതായി ജമാൽ ഖഷോഗിയുടെ മകൻ സലാഹ് ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചത്. . 

സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഖഷോഗിയുടെ മരണത്തിൽ പങ്കുണ്ടെന്ന ആരോപണം ഏറെ വിവാദമായിരുന്നു. കിരീടാവകാശിക്ക് കേസിൽ പങ്കുണ്ടെന്ന് സി.ഐ.എ ആരോപിച്ചിരുന്നെങ്കിലും സൌദി ഭരണകൂടം അത്തരം വാദങ്ങളെ പൂർണമായും തള്ളിയിരുന്നു.  കൊലപാതകക്കേസിൽ ഒത്തുതീർപ്പു ചർച്ചകൾ നടക്കുന്നുവെന്ന് വാർത്ത വന്നിരുന്നെങ്കിലും കുടുംബാംഗങ്ങൾ അത് നിഷേധിച്ചിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...