കൊവിഡ് കാലത്തെ സേവനമികവിന് മലയാളി നഴ്സിന് ആദരവർപ്പിച്ച് സൗദി ആരോഗ്യമന്ത്രാലയം. കണ്ണൂർ സ്വദേശി ഷീബ എബ്രഹാമിനാണ് നഴ്സിങ് വിഭാഗത്തിൽ ബഹുമതി ലഭിച്ചത്. ഷീബ അടക്കം തിരഞ്ഞെടുക്കപ്പെട്ട 20 ആരോഗ്യപ്രവർത്തകരെയാണ് സൌദിആരോഗ്യമന്ത്രാലയം ആദരിച്ചത്.
ഗൾഫിൽ ഏറ്റവുമധികം കോവിഡ് വ്യാപനമുണ്ടായ സൌദിഅറേബ്യയിൽ മഹാമാരിയെ അതിജീവിക്കാൻ സേവനമനുഷ്ടിച്ച മലയാളി നഴ്സിനാണ് ആരോഗ്യമന്ത്രാലയത്തിൻറെ ആദരവ്. ജിസാൻ അബു അരീഷ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കണ്ണൂർ എരുവശ്ശേരി സ്വദേശി ഷീബ എബ്രഹാമാണ് ബഹുമതിക്കായി തിരഞ്ഞെടുക്കപ്പെട്ടത്. 14 വർഷമായി ജിസാനിൽ ജോലിചെയ്യുന്ന ഷീബ അഞ്ചു മാസമായി കോവിഡ് വിഭാഗത്തിൽ സേവനം അനുഷ്ടിക്കുകയാണ്. കോവിഡ് ചികിൽസ തേടിയവരിൽ നടത്തിയ സർവേയിലൂടെയാണ് ഷീബ അടക്കം 20 ആരോഗ്യപ്രവർത്തകരെ തിരഞ്ഞെടുത്തത്. ബഹുമതിക്ക് അർഹയായ ഏക വിദേശിയാണ് ഷീബ എബ്രഹാം.
കോവിഡ് രോഗികളോടുള്ള സമീപനവും കോവിഡ് കാലത്തെ സേവനമനോഭാവവുമെല്ലാം കണക്കിലെടുത്താണ് സൌദിആരോഗ്യമന്ത്രാലയം ഷീബയെ ബഹുമതിക്ക് തിരഞ്ഞെടുത്തത്.