ഇന്ത്യൻ വിദ്യാർഥിക്ക് വൃക്ക രോഗം; കരുണയുടെ കൈനീട്ടി യുഎഇ ഭരണാധികാരി

sheikh-dubai-help
SHARE

വൃക്ക രോഗിയായ ഇന്ത്യൻ വിദ്യാർഥിക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി യുഎഇ ഭരണാധികാരി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് കോളജ് വിദ്യാർഥിയായ പൃഥ്വിക് സിന്‍ഹാദ(15)യ്ക്ക് പ്രത്യേക താത്പര്യപ്രകാരം സഹായ ഹസ്തം നീട്ടിയത്. പൃഥ്വിക്കിന് ഡയാലിസിസ് ചെയ്യാനും വൃക്ക മാറ്റിവയ്ക്കാനുമുള്ള സഹായമാണ് ഷെയ്ഖ് മുഹമ്മദ് വാഗ്ദാനം ചെയ്തത്.

മേയ് 31ന് പൃഥ്വികിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ രോഗം മൂർഛിച്ചിരുന്നു. മകന്റെ അതേ രക്തഗ്രൂപ്പുകാരനായ പിതാവ് ഭാസ്കർ സിൻഹ തന്റെ വൃക്ക നൽകാൻ തയാറായിരുന്നു. എന്നാൽ, യുഎഇക്ക് പുറത്തായിരുന്ന അദ്ദേഹത്തിന് കോവി‍ഡ് 19 നിയന്ത്രണം കാരണം തിരിച്ചുവരാനായില്ല. കോവിഡ് കാരണം കുടുംബത്തിന്റെ വരുമാനം നിലയ്ക്കുകയും ചെയ്തിരുന്നു. എണ്ണ–ഗ്യാസ് ബിസിനസ് രംഗത്തായിരുന്നു ഭാസ്കർ പ്രവർത്തിച്ചിരുന്നത്. മകന്റെ ദുരവസ്ഥയിൽ അവന് പിന്തുണ നൽകാനായി ജോലി ഉപേക്ഷിച്ചു. മാതാവ് ഇന്ദിരാ ദർചൗധരിയുട മീഡിയാ കൺസൾടൻസി സ്ഥാപനവും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. ഇതേ തുടർന്ന് ഇവരുടെ സുഹൃത്തുക്കളായ ലില്ലി, സാം ബര്‍ണറ്റ്, ഇസബൽ പിന്റാഡോ, മൈക്കിൾ ലംബർട് എന്നിവർ അൽ ജലീലാ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. ഇതുപ്രകാരം വിവരമറിഞ്ഞ ഷെയ്ഖ് മുഹമ്മദ് പൃഥ്വികിന് കത്തും പൂക്കളും െഎപാഡും സമ്മാനമായി കൊടുത്തയച്ചു.

dubai-letter
ഷെയ്ഖ് മുഹമ്മദ് പൃഥ്വിക് അയച്ച കത്ത്.

‘പ്രിയപ്പെട്ട പൃഥ്വിക്, ഇതെന്റെ ചെറിയൊരു ഉപഹാരമാണ്. താങ്കൾ ഇപ്പോൾ സ്വന്തം വീട്ടിലെ സുരക്ഷിതത്വത്തിലാണെന്ന് ഒാർക്കുമല്ലോ. താങ്കളുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു. പുഞ്ചിരിയോടെ പോരാടൂ, പ്രിയ കുഞ്ഞു യോദ്ധാവേ...’– ഷെയ്ഖ് മുഹമ്മദിന്റെ കത്തിലെ വരികളാണിവ. കോവിഡ് കാരണം ഒരുപാട് ദുരിതങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഷെയ്ഖ് മുഹമ്മദ് ഒരു മാലാഖയെ പോലെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഇങ്ങനെയാണെന്ന് പൃഥ്വികിന്റെ മാതാവ് ഇന്ദിര പറയുന്നു: 

‘എങ്ങനെയാണ് അദ്ദേഹത്തിന് നന്ദി പറയേണ്ടതെന്നറിയില്ല. ജലീലാ ഫൗണ്ടേഷനിലെ എല്ലാ അംഗങ്ങൾക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും കൃതജ്ഞത അറിയിക്കുന്നു. ഷെയ്ഖ് മുഹമ്മദിന്റെ സഹായമില്ലായിരുന്നുവെങ്കിൽ മകന്റെ ജീവൻ തന്നെ അപകടത്തിലായേനെ എന്ന് ഞാൻ കരുതുന്നു. ഇതുപോലെ ഒരു കരുതൽ മറ്റെവിടെയും ലഭിക്കില്ലെന്നും വിശ്വസിക്കുന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി ദുഃസ്വപ്നങ്ങളായിരുന്നു കൂട്ട്. എങ്കിലും എന്റെ മകനെ മരണത്തിന് വിട്ട‌ുകൊടുക്കാൻ പ്രിയ ഭരണാധികാരി ഒരിക്കലും തയാറാകില്ലെന്ന് ഉറച്ചുവിശ്വസിച്ചു’–ഇന്ദിര പറഞ്ഞു. പൃഥ്വിക്കിന് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും അറിയിച്ചു. തന്റെ വൃക്ക യോജിക്കുന്നതായതിനാൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് തയാറാണെന്നും എല്ലാവരും പ്രാർഥിക്കണമെന്നും കൂട്ടിച്ചേർത്തു.

MORE IN GULF
SHOW MORE
Loading...
Loading...