സൌദിയിൽ സാമ്പത്തിക നിയന്ത്രണം കടുപ്പിക്കുന്നതിൻറെ ഭാഗമായി മൂല്യവർധിത നികുതി പതിനഞ്ച് ശതമാനമായി ഉയർത്താൻ തീരുമാനം. കോവിഡ് കാരണമുള്ള സാമ്പത്തിക അസ്ഥിരത മറികടക്കുന്നതിനാണ് ജൂലൈ മുതൽ നികുതി വർധിപ്പിക്കുന്നത്. അതേസമയം, മൂല്യവർധിത നികുതി വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യുഎഇ വ്യക്തമാക്കി
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വേദനാജനകമായ തീരുമാനങ്ങളെടുക്കേണ്ടി വരുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞതിനു പിന്നാലെയാണ് മൂല്യവർധിത നികുതി അഞ്ചിൽ നിന്നും പതിനഞ്ച് ശതമാനമായി ഉയർത്തുന്നത്. മുഖ്യവരുമാനമാർഗമായ എണ്ണയ്ക്ക് വിലയിടിഞ്ഞതും ഈ തീരുമാനത്തിന് കാരണമായി. വിവിധ വകുപ്പുകൾക്കായി മാറ്റിവച്ച തുക കോവിഡിൻറെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലേക്കു വകമാറ്റേണ്ട സാഹചര്യമാണുള്ളതെന്നും അതിനാൽ വൻ പദ്ധതികൾ പൂർത്തീകരിക്കുന്നത് വൈകുമെന്നും ധനമന്ത്രി നേരത്തേ അറിയിച്ചിരുന്നു. നിലവിൽ വാറ്റ് ബാധകമായ എല്ലാ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഈ വർധന ബാധകമായിരിക്കും. സർക്കാർ, സൈനിക ഉദ്യോഗസ്ഥർക്കുള്ള 1,000 റിയാൽ മാസബത്ത ഒഴിവാക്കാനും തീരുമാനിച്ചു. കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചന. വിവിധ വിഭാഗങ്ങൾക്കു യാത്ര ചിലവ് അടക്കം പ്രത്യേക അലവൻസുകളും റദ്ദാക്കും. അതേസമയം, അഞ്ച് ശതമാനം വാറ്റ് തുടരുന്ന യുഎഇയിൽ നികുതി വർധിപ്പിക്കാൻ ഉദ്ദേശമില്ലെന്ന സാമ്പത്തിക മന്ത്രാലയ അണ്ടർ സെക്രട്ടറി യൂനുസ് അൽഖൂരിയുടെ പ്രസ്താവന ആശ്വാസകരമാണ്.
.