'ഷാഫി തന്ന ടിക്കറ്റ് വാങ്ങിയത് അതുകൊണ്ട്; വിവാദത്തില്‍ മാനസിക സംഘര്‍ഷം’: കുറിപ്പ്

athira1
SHARE

ഗർഭിണികളെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ജി.എസ്.ആതിര എഴുതുന്നു: നാട്ടിലേക്കു പോകുന്നതിന്റെ സന്തോഷത്തിലായിരിക്കെയാണ് ഒട്ടും പ്രതീക്ഷിക്കാതെ വിവാദവും സമൂഹമാധ്യമങ്ങളിലെ ചോദ്യോത്തരങ്ങളുമൊക്കെ എത്തിയത്. സത്യം പറയാമല്ലോ, ഒന്നും മനസ്സിലായില്ല. ആകെ മൂഡ് ഓഫ് ആയിപ്പോയി. എന്തൊരു മാനസിക സംഘർഷമാണ് ഒരു കാര്യവുമില്ലാതെ അനുഭവിച്ചത്.

ഞാൻ സമൂഹമാധ്യമങ്ങളിൽ സജീവമായ ആൾ പോലുമല്ല. ഏപ്രിൽ ഒന്നു മുതൽ വർക് ഫ്രം ഫോം ആണ്. കഴിഞ്ഞ മാസം പകുതിയോടെ നാട്ടിലേക്കു വരാമെന്നു കരുതിയിരിക്കെയാണ് വിമാനസർവീസുകൾ നിർത്തിവച്ചത്. പുനരാരംഭിക്കുമെന്നു കരുതി കാത്തിരുന്നെങ്കിലും അതുണ്ടായില്ല. 

എനിക്ക് ഐടി കമ്പനിയിൽ ജോലിയുണ്ട്. ഭർത്താവ് നിതിൻ മെക്കാനിക്കൽ എൻജിനീയറുമാണ്. കൂടാതെ, ആരോഗ്യ ഇൻഷുറൻസ് ഉള്ളതുകൊണ്ടു ചികിത്സയ്ക്ക് അധികം പ്രയാസവും നേരിട്ടില്ല. കോവിഡ് ചുറ്റും പടർന്നുപിടിക്കുമ്പോൾ നാട്ടിലെത്താനുള്ള വഴിയാണു തേടിയത്. എന്റെ മാത്രമല്ല, പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം സ്വപ്നം കാണുന്ന എല്ലാ ഗർഭിണികളുടെയും ആഗ്രഹം അതാണല്ലോ. ഇൻകാസിന്റെ യൂത്ത് വിങ് വഴി സുപ്രീം കോടതിയിൽ ഹർജി കൊടുത്തത് അങ്ങനെയാണ്. 

ഷാഫി പറമ്പിൽ എംഎൽഎ എനിക്കു ടിക്കറ്റ് എടുത്തു നൽകിയതും ഇങ്ങനെയൊരു കാര്യത്തിനായി കോടതിയെ സമീപിച്ചതിന്റെ പേരിലാണ്. അതുകൊണ്ടു മാത്രമാണു ടിക്കറ്റ് സ്വീകരിച്ചത്. അദ്ദേഹത്തോട് ഇക്കാര്യം പറയുകയും ചെയ്തു. ടിക്കറ്റെടുക്കാൻ കഷ്ടപ്പെടുന്ന പലരും ഉള്ളതുകൊണ്ട് അങ്ങനെയുള്ള 2 പേർക്ക് ഞാനും ഭർത്താവും ചേർന്നു ടിക്കറ്റിനു പണം നൽകാനും തീരുമാനിച്ചു. 

ഭർത്താവ് ഈ സമയത്തും ജോലിക്കു പോകുന്നുണ്ടായിരുന്നതിനാൽ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. 2 ദിവസം മുൻപാണ് നെഗറ്റീവ് എന്നു ഫലം വന്നത്. എങ്കിലും നമ്മളിൽ‌ നിന്ന് ആർക്കും ഒരു പ്രശ്നവും ഉണ്ടാകരുത് എന്നുള്ളതു കൊണ്ട് സുരക്ഷാ വസ്ത്രം (പിപിഇ) ധരിച്ചാണു വിമാനത്താവളത്തിലെത്തിയത്. ഇവിടെ വന്നപ്പോൾ ഒട്ടേറെ ഗർഭിണികളെ കണ്ടു. എല്ലാവരും നാട്ടിലേക്കു മടങ്ങുന്നതിന്റെ സന്തോഷത്തിൽ. 

റാപ്പിഡ് ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവ് ഫലം ലഭിച്ച ഞങ്ങളെയെല്ലാം അകത്തേക്കു കടത്തിവിട്ടു. എല്ലായിടത്തും കർശനമായി അകലം പാലിച്ചിരുന്നു. രോഗികളും പ്രായമായവരും എല്ലാം വീട്ടിലെത്താമെന്നുള്ളതിന്റെ ആശ്വാസത്തിലാണ്. അൽപം തളർച്ചയുണ്ടെങ്കിലും എന്റെ ഉള്ളിലും ആശ്വാസം. വെറുതേ കടന്നുവന്ന വിവാദങ്ങളെക്കുറിച്ച് ഇനി ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. ഗർഭകാലം 31 ആഴ്ചയായിട്ടുണ്ട്. 32 ആയിരുന്നെങ്കിൽ പിന്നെ യാത്ര ചെയ്യാൻ അനുവാദം കിട്ടാതെ വന്നേനെ. ഇനി നാടിന്റെ തണലിലേക്ക്.

MORE IN GULF
SHOW MORE
Loading...
Loading...