കല്ല്യാണം കഴിഞ്ഞ് മൂന്ന് മാസം; കോവിഡ് ജീവനെടുത്തു; കണ്ണീരായി ഷബ്നാസ്

കല്യാണം കഴിഞ്ഞ് 3 മാസം പൂർത്തിയാകുന്നതിനിടയിൽ  ഗൾഫ് മലയാളി ഷബ്നാസിന്റെ ജീവൻ കോവിഡ് തട്ടിയെടുത്ത വാർത്ത ഇന്നലെ രാവിലെയാണ് നാട്ടിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞത്. ഇന്നലെ പുലർച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. സൗദിയിൽ ജോലി ചെയ്യുന്ന ഷബ്നാസിന് കഴിഞ്ഞ 28നാണ് രോഗലക്ഷങ്ങൾ ഉണ്ടായതെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. ഇക്കാര്യം പിതാവ് പൂക്കോം കാട്ടിമുക്ക് കുണ്ടില വീട്ടിൽ മമ്മുവിനെ ഷബ്നാസ് ഫോണിൽ അറിയിച്ചിരുന്നു.

പരിശോധനയിൽ പോസിറ്റീവ് ആണെന്ന വിവരവും ഉപ്പയോട് പിന്നീട് പങ്കുവച്ചു. മദീനയിലെ സൗദി  ജർമൻ ആശുപത്രിയിൽ കഴിയവെ സ്ഥിതി ഗുരുതരമായെങ്കിലും അതിജീവിച്ചു വരും എന്ന പ്രതീക്ഷയിലായിരുന്നു. ആറു വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഷബ്നാസിന്റെ കരുതലിലാണ് മമ്മു–ഫൗസിയ ദമ്പതികളുടെ സാധാരണ കുടുംബം നല്ലനിലയിലേക്ക് കടന്നു വന്നത്. 

പൂക്കോം ടൗണിലെ ഓട്ടോ ഡ്രൈവറാണ് ഷബ്നാസിന്റെ പിതാവ് മമ്മു.മാസങ്ങൾക്കു മുൻപെ നാട്ടിലെത്തിയ ഷബ്നാസ് ഇക്കഴിഞ്ഞ ജനുവരി 5നാണ് വിവാഹിതനായത്. കരിയാട് പുനത്തിൽ മുക്കിൽ ഷഹനാസിനെ ജീവിത സഖിയാക്കി 2 മാസം കഴിയും മുൻപ് വീണ്ടും സൗദിയിലേക്ക് തിരിക്കുകയും ചെയ്തു. മാർച്ച് 3നാണ് തിരിച്ചു പോയത്.ഷഹനാസ് കരിയാട്ടെ വീട്ടിൽ നിന്നാണ് ഭർത്താവിന്റെ വിയോഗ വാർത്ത അറിഞ്ഞത്.