കോവിഡ് 19 നെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇയും ഖത്തറും: അറസ്റ്റ്

quatar-UAE-05
SHARE

കോവിഡ് 19 നെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇയും ഖത്തറും. യുഎഇയിൽ റസ്റ്ററൻറുകൾക്കും കഫേകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഖത്തറിൽ ഹോം ക്വാറൻറീൻ വ്യവസ്ഥ ലംഘിച്ച പത്തു പൌരൻമാരെ അറസ്റ്റ്ചെയ്തു.

ഖത്തർ സുപ്രീം കമ്മിറ്റുയുടെ യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമെടുത്തത്. കോർണിഷ്, പബ്ലിക് പാർക്കുകൾ, ബീച്ചുകൾ എന്നിവ അടച്ചു. കോർണിഷ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. ഉത്തരവ് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും.  സ്വകാര്യ വാഹനങ്ങളിലും സ്ഥലങ്ങളിലും ഉൾപ്പെടെയുള്ള  ഒത്തുചേരൽ നിരോധിച്ചു.  ഹോം ക്വാറൻറീൻ വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തുകയും അറസ്റ്റ് നടപടികളിലേക്കു നീങ്ങുകയും ചെയ്യും. റസ്റ്റോറന്റിൽ തിരക്ക് കൂടിയാൽ അവ അടപ്പിക്കുമെന്നും  ഉത്തരവിൽ വ്യക്തമാക്കുന്നു. കോവിഡ് ദുരിതം മറികടക്കാൻ ജിസിസി രാജ്യങ്ങൾ ഭിന്നത മറന്ന് ഒരുമിക്കണമെന്ന് ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി ആവശ്യപ്പെട്ടു. അതേസമയം, യുഎഇയിലെ റസ്റ്ററൻറുകളിലെ ഇരിപ്പിടങ്ങളുടെ എണ്ണം ഇരുപതു ശതമാനമാക്കി കുറച്ചു. ഉപഭോക്താക്കളുടെ ഇരിപ്പിടങ്ങൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം.  സ്വകാര്യപൊതു പാർക്കുകൾ, സിനിമ തീയറ്ററുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ പതിനഞ്ചു ദിവസത്തേക്കു കൂടി അടച്ചിടാനും തീരുമാനിച്ചു. റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ക്ലിനിക്കുകള്‍, തുടങ്ങിയ പൊതു ഇടങ്ങളിൽ പത്ര, പ്രസിദ്ധീകരണങ്ങളുടെ വിതരണം വിലക്കി. പരിശോധന ശക്തമാക്കുമെന്നും  നിയമലംഘകർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.  സൌദിയിൽ അവശ്യസാധനങ്ങളുടേതൊഴികെ എല്ലാ കടകളും രാത്രി എട്ടുമണിയോടെ അടപ്പിച്ചു. അത്യാവശ്യങ്ങൾക്കല്ലാതെ വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദേശം.

MORE IN GULF
SHOW MORE
Loading...
Loading...