വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങി; ഇന്ത്യക്കാർക്കെതിരെ നിയമ നടപടിക്കൊരുങ്ങി യുഎഇ

uae-banks
SHARE

വൻതുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്കെതിരെ നിയമ നടപടിക്കൊരുങ്ങി യുഎഇയിലെ ബാങ്കുകൾ. യുഎഇയിലെ സിവിൽ കോടതി വിധികൾ ഇന്ത്യയിൽ നടപ്പാക്കാൻ അനുമതി നൽകിയ കേന്ദ്രസർക്കാർ വിജ്ഞാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് നീക്കം. അഞ്ചുവർഷത്തിനിടെ അൻപതിനായിരം കോടിയോളം രൂപ ബാങ്കുകൾക്ക് നഷ്ടമായതായാണ് റിപ്പോർട്ട്. 

യുഎഇയിലെ സിവിൽ കോടതി വിധികൾ ഇന്ത്യയിൽ ജില്ലാ കോടതികൾ വഴി നടപ്പാക്കാമെന്ന ജനുവരി പതിനേഴിലെ കേന്ദ്രസർക്കാർ വിജ്ഞാപനത്തിൻറെ പശ്ചാത്തലത്തിലാണ് യുഎഇയിലെ ബാങ്കുകളുടെ നീക്കം. ഇന്ത്യൻ കമ്പനികളുടെ ഉപകമ്പനികൾ വഴി കോർപറേറ്റ് വായ്പകൾ എടുത്ത് മുങ്ങിയവർക്കു പുറമേ ചില വ്യക്തികൾക്ക് എതിരെയും നടപടിക്ക് നീക്കമുണ്ട്. യുഎഇ ആസ്ഥാനമായ ബാങ്കുകളും അബുദാബി, ദുബായ് എന്നിവിടങ്ങളിൽ ശാഖകളുള്ള വിവിധ ബാങ്കുകളുമാണു നിയമനടപടിക്കൊരുങ്ങുന്നത്. ബാങ്കുകൾ ഇതു സംബന്ധിച്ചു നിയമോപദേശം തേടിയതായി ഇന്ത്യയിലെ ഇംഗ്ളീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 

പ്രാരംഭ നടപടിയായി കമ്പനികൾക്കും വ്യക്തികൾക്കും നോട്ടിസ് അയയ്ക്കും. യുഎഇയിലെ ബാങ്കുകൾക്ക് നഷ്ടമായ തുകയിൽ എഴുപതു ശതമാനത്തിലധികവും വൻ വ്യവസായ സ്ഥാപനങ്ങൾക്ക് നൽകിയ വായ്പയാണ്. ക്രെഡിറ്റ് കാർഡ്, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ഇനങ്ങളിലായി 20 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. വായ്പയെടുത്തു ഇന്ത്യയിലേക്കു കടന്ന ബിസിനസ് ഗ്രൂപ്പുകളുടെ വിവരങ്ങൾ ബാങ്കുകൾ പരസ്യപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. 

MORE IN GULF
SHOW MORE
Loading...
Loading...