യുഎസിന്‍റെ സമാധാന പദ്ധതി തള്ളി ഒ.ഐ.സി

oic
SHARE

ഇസ്രയേൽ പലസ്തീൻ പ്രശ്നപരിഹാരത്തിനു യു.എസ് മുന്നോട്ടുവച്ച സമാധാന പദ്ധതി തള്ളി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ അംഗീകരിക്കാത്തതാണ് പദ്ധതിയെന്നു ഒ.ഐ.സി വ്യക്തമാക്കി. പക്ഷാപാതപരമായ സമീപനം നിരാശജനകമാണെന്നും സൌദിയിൽ ചേർന്ന ഒ.ഐ.സി യോഗം വിലയിരുത്തി.

യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതിയെക്കുറിച്ചു വിലയിരുത്താൻ ജിദ്ദയിൽ ചേർന്ന ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിൻറെ വാദങ്ങളെ പൂർണമായും അംഗീകരിക്കുകയും പലസ്തീനിൽ നടത്തുന്ന അധിനിവേശത്തെ അംഗീകരിക്കുകയും ചെയ്യുന്ന പദ്ധതി നിരാശജനകമാണെന്നു ഒഐസി പ്രസ്താവനയിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടേയും രാജ്യാന്തര നിയമങ്ങളുടേയും ലംഘനമാണ് ഇസ്രയേൽ നടത്തുന്നത്. പലസ്തീൻ ജനതയുടെ ആവശ്യങ്ങളും നിയമാനുസൃതമായ അവകാശങ്ങളും പാലിക്കാത്തതിനാലും സമാധാന പ്രക്രിയയുടെ നിബന്ധനകൾക്കു വിരുദ്ധവുമായതിനാൽ യുഎസ് പ്രഖ്യാപിച്ച പദ്ധതി നിരസിക്കുന്നതായി യോഗം പ്രഖ്യാപിച്ചു. ജറുസലേം അടക്കമുള്ള പ്രദേശങ്ങളിൽ 1967 മുതൽ തുടരുന്ന ഇസ്രായേൽ അധിനിവേശം പൂർണമായും അവസാനിച്ചാൽ മാത്രമേ സമാധാനം കൈവരിക്കാനാകൂ.

ഒഐസി അംഗങ്ങളായ രാജ്യങ്ങൾ യുഎസിൻറെ സമാധാനപദ്ധതിയോട് സഹകരിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. സൌദി, യുഎഇ, പാക്കിസ്ഥാൻ ഉൾപ്പെടെ 57 രാജ്യങ്ങൾ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷനിലെ അംഗങ്ങളാണ്. നേരത്തേ, ഈജിപ്തിലെ കെയ്റോയിൽ ചേർന്ന അറബ് ലീഗും യുഎസ് സമാധാന പദ്ധതി തള്ളിയിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...