ജീവനായി കേഴുന്നവരുടെ രക്ഷകൻ; സാഹസിക രക്ഷ; സധൈര്യം കേണൽ സഇൗദ്

പർവതങ്ങളിലും താഴ് വാരങ്ങളിലും വഴിതെറ്റി ജീവനു ഭീഷണി നേരിട്ടവരെ സാഹസികമായി രക്ഷപ്പെടുത്തിയ റെക്കോർഡുമായി വൈമാനികൻ കേണൽ സഈദ് അൽ യമാഹി. 2,000ൽ ഏറെ പേരെയാണ് ഇദ്ദേഹം രക്ഷപ്പെടുത്തിയത്. പൊലീസിലെ എയർ വിങ് വിഭാഗത്തിൽ ജോലിചെയ്യുന്ന അൽ യമാഹി പെരുമഴയത്തും മൂടൽമഞ്ഞിലും കൊടുകാറ്റിലുമെല്ലാം രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. ദുർഘടമേഖലകളിൽ മറ്റു രക്ഷാദൗത്യങ്ങൾ വിഫലമാകുമ്പോഴാണ് എയർവിങ്ങിന്റെ സഹായം തേടുക. ഇതുവരെ 4,000 ദൗത്യങ്ങൾക്ക് അൽ യമാഹി നേതൃത്വം നൽകി.

6 വർഷത്തിനിടെ അൽ ബീഹ് താഴ് വരയിൽ കുടുങ്ങിയ സ്വദേശികളും വിദേശികളുമായ 600 പേരെ രക്ഷപ്പെടുത്തി. പലപ്പോഴും മരണത്തിൽ നിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ജബൽ ജെയ്സ് മലനിരകളിൽ കുടുങ്ങിയവരെ രക്ഷിക്കാനും ഇദ്ദേഹമാണു പുറപ്പെടുക. കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയിൽ തുടർച്ചയായി 3 ദിവസം രക്ഷാപ്രവർത്തനം നടത്തേണ്ടിവന്നു. ജബൽജയ്സിനു  സമീപമുള്ള ഗ്രാമത്തിൽ നിന്ന്   204 പേരെയാണ്  ഒഴിപ്പിച്ചത്. കനത്ത മഴയിലും മലവെള്ളത്തിലും ഇവരുടെ വീടുകൾ മുങ്ങി. കുടിവെള്ളവും വൈദ്യുതിയും മുടങ്ങിയിരുന്നു. തൊഴിലാളികൾ, കുട്ടികൾ, ഗർഭിണികൾ എന്നിവരെയെല്ലാം ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തുകയായിരുന്നു.

ഇതിനിടെ അവശനിലയിലായ പലരെയും ആശുപത്രിയിൽ എത്തിക്കേണ്ടതായും വന്നു.  തിങ്കളാഴ്ച മാത്രം 50 പേരെ രക്ഷപ്പെടുത്തി. കുത്തിയൊലിക്കുന്ന മലവെള്ളത്തിൽ അകപ്പെട്ട വാഹനത്തിൽ നിന്ന് യുവാവിനെ രക്ഷപ്പെടുത്തിയതാണു മറ്റൊരു ദൗത്യം. 1996 ൽ ഷാർജ എയർ വിങ്ങിൽ നിന്നാണു പരിശീലനം പൂർത്തിയാക്കിയത്. 1999 ലാണ് ഷാർജ പൊലീസ് വിഭാഗം രൂപീകരിക്കുന്നത്. ആദ്യം തന്നെ  നിയമനം ലഭിക്കുകയും ചെയ്തു. 2 പതിറ്റാണ്ടു പിന്നിട്ട   ജീവിതത്തിൽ ഒട്ടേറെ ജീവനുകൾ രക്ഷിക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് അൽ യമാഹി.