ഇന്ത്യയുടെ ആത്മാര്‍ഥ സുഹൃത്തിനെ നഷ്ടമായെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ അനുശോചിച്ചത്. അത്രമേല്‍ സൗഹൃദം സൂക്ഷിച്ചിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് എന്ന ഭരണാധികാരിക്ക് ഇന്ത്യയോട്. തന്റെ ആദ്യ വിദേശ വിദ്യാഭ്യാസ കേന്ദ്രമായ പൂണെ എന്ന നഗരവും ഇന്ത്യാ രാജ്യവും അവിടുത്തെ ജനങ്ങളും എല്ലാം സുല്‍ത്താന് എന്നും പ്രിയപ്പെട്ടതായിരുന്നു. സുൽത്താന്റെ പിതാവ് സുൽത്താൻ സഈദ് ബിൻ തൈമൂർ അജ്മറിലെ മയോ കോളജിലെ പൂർവ വിദ്യാർഥിയായിരുന്നു. പിന്നീട് മകനെയും അദ്ദേഹം പൂണെയിൽ അയച്ച് പഠിപ്പിച്ചു. അവിടെ ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയുടെ വിദ്യാർഥിയായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സയിദ്.
ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന് നിരവധി സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഇരു രാഷ്ട്രങ്ങളിലെയും പ്രദേശങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി വ്യാപാരം തുടരുന്നു. ഒമാനിലെ പുരാവസ്തു ഖനനത്തില്‍ മൂന്നാം നൂറ്റാണ്ടിലെ ക്ലാസിക്കല്‍ യുഗത്തില്‍ ഇന്തോ-ഒമാന്‍ വ്യാപാരം നടന്നിരുന്നതായി ചരിത്ര തെളിവുകള്‍ കണ്ടെത്തിയിരുന്നു. മലബാറിലും പിന്നീട് ഗുജറാത്ത് തീരത്തും ഒമാന്‍ സംഘത്തിന്റെ വ്യപാര സന്ദര്‍ശനങ്ങള്‍ നടന്നു. ദക്ഷിണേന്ത്യയിലെ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ തന്റെ ഭരണകാലത്ത് ഒമാനിലേക്ക് ഒരു നയതന്ത്ര പ്രതിനിധിയെ അയച്ചതായും ചില രേഖകള്‍ പറയുന്നു.
ഇരു രാഷ്ടങ്ങളെന്ന നിലയില്‍ നയതന്ത്ര ബന്ധം ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് 1955ലാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌കത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിച്ചു. 1960ല്‍ കോണ്‍സുലേറ്റ് ജനറലായും പിന്നീട് 1971ല്‍ എംബസിയായും ഉയര്‍ത്തി. എന്നാല്‍, ആദ്യ ഇന്ത്യന്‍ അംബാസഡര്‍ 1973ലാണ് ചുമതലയേല്‍ക്കുന്നത്. ഇതിനിടെ 1972ല്‍ ഒമാന്‍ ഡല്‍ഹിയില്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു. 1976ല്‍ മുംബൈയില്‍ ഒരു കോണ്‍സുലേറ്റ് ജനറലും സ്ഥാപിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രമാണ് ഒമാന്‍.
620,650 ഇന്ത്യന്‍ പ്രവാസികളാണ് നിലവില്‍ ഒമാനില്‍ കഴിയുന്നത്. ഇന്ത്യയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒമാനിലേക്ക് കുടിയറിപ്പാര്‍ത്ത ഒരു സമൂഹവും ഇവിടെയുണ്ട്. രാജ്യത്തെ പൗരന്‍മാരാണ് ഇവര്‍. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ച് ഒമാന്റെ മക്കളായി വളരാന്‍ അവര്‍ക്ക് സുല്‍ത്താന്‍ ആശീര്‍വാദം നല്‍കി. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സമൂഹമായും ഇവര്‍ വളര്‍ന്നു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വലിയ ആവാസ കേന്ദ്രമാണ് ഒമാന്‍.ആറ് ലക്ഷത്തില്‍ പരം ഇന്ത്യക്കാര്‍ രാജ്യത്ത് കഴിയുമ്പോള്‍ വ്യവസായ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ വലിയ സാന്നിധ്യമായി ഇന്ത്യക്കാര്‍ മാറിക്കഴിഞ്ഞു.
ഒമാനി വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയെയാണ് വലിയ തോതില്‍ ആശ്രയിക്കുന്നത്. ചികിത്സ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്ക് ഒമാനില്‍ വിമാനം കയറുന്നത് ഇന്ത്യയിലേക്കാണ്. ലക്ഷത്തോളം ഒമാനികളാണ് ഇന്ത്യയില്‍ ഓരോ വര്‍ഷവും സന്ദര്‍ശിക്കുന്നത്. ഒമാനിലെ ഏറ്റവും വലിയ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയും ഇന്ത്യന്‍ സമൂഹത്തിന്റേതാണ്. യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പടെ മലയാളികളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒമാനില്‍ നടന്നുവരുന്നു.