ആറു ഗൾഫ് രാജ്യങ്ങളിലായി പ്രതിദിനം ശരാശരി പതിനഞ്ചു ഇന്ത്യക്കാർ മരിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ഒക്ടോബർ വരെ നാലായിരത്തി എണ്ണൂറോളം പ്രവാസി ഇന്ത്യക്കാർ മരണമടഞ്ഞതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, ശരാശരി അൻപത്തിരണ്ടു പരാതികളാണ് ഗൾഫിലെ ഇന്ത്യക്കാരിൽ നിന്നും എംബസികൾക്കു ലഭിക്കുന്നത്.
വിദേശത്ത് മരണപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ വിദേശകാര്യമന്ത്രാലയമാണ് പാർലമെൻറിൽ വച്ചത്. അഞ്ചു വർഷത്തിനിടെ 33,988 ഇന്ത്യക്കാരാണ് ഗൾഫ് നാടുകളിൽ മരണമടഞ്ഞത്. ഈ വർഷം 4823 പ്രവാസിഇന്ത്യക്കാർ മരിച്ചു. സൌദിയിൽ 1920, യുഎഇയിൽ 1451, കുവൈത്തിൽ 584,ഒമാനിൽ 402, ഖത്തറിൽ 286, ബഹ്റൈനിൽ 180 എന്നിങ്ങനെയാണ് കണക്കുകൾ. റോഡപകടങ്ങൾ, ഹൃദയാഘാതം, ആത്മഹത്യ എന്നിവയാണ് പ്രവാസികളുടെ മരണകാരണങ്ങളാകുന്നതെന്നു പ്രവാസലോകത്തെ സാമൂഹ്യപ്രവർത്തകർ പറയുന്നു. അതേസമയം, വിവിധ ഗൾഫ് രാജ്യങ്ങളിലെ എംബസികളിൽ ഈ വര്‍ഷം ഒക്ടോബര്‍ 12 വരെ 15,051 പരാതികള്‍ ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കുന്നു. ശമ്പളം തടയുക,, തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുക തുടങ്ങിയവയുടെ പേരിലാണ് പരാതികളേറെയുമെന്നു കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. 4286 പരാതികളാണ് സൌദിയിൽ നിന്നു മാത്രം ലഭിച്ചത്. ആറ് ഗൾഫ് രാജ്യങ്ങളിലായി 30 ദശലക്ഷം ഇന്ത്യൻ പ്രവാസികളാണുള്ളത് ഇതിൽ 90 ശതമാനവും അവിദഗ്ദമോ അർധ നൈപുണ്യമോ ഉള്ള തൊഴിലാളികളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.