നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകൊട്ടയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുബൈയിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും പിടിയിൽ. ഫിലീപ്പീൻ സ്വദേശികളായ സ്ത്രീകളും പാക് പൗരനുമാണ് വിചാരണ നേരിടുന്നത്. പ്രസവ സമയത്തുതന്നെ കുട്ടി മരിച്ചെന്നും ഇതേതുടർന്നാണ് മൃതദേഹം ഉപേക്ഷിച്ചതെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
35 വയസ്സുള്ള ഫിലിപ്പീൻ യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇവർ ഒന്നിലധികം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്. ദെയ്റയിലെ അൽ ബർഹാറ ഭാഗത്ത് ചവറ്റുകുട്ടയിൽ ഒരു കുഞ്ഞിന്റെ മൃതദേഹം ഉണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.
പ്രസവശേഷം കുട്ടിയെ ഉപേക്ഷിക്കാന്‍ 50കാരിയായ സുഹൃത്തിന്റെ സഹായം തേടി. ഇരുവരും ചേര്‍ന്ന് പാകിസ്ഥാന്‍ പൗരന് കുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കാനായി നല്‍കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. സ്ത്രീകള്‍ രണ്ടുപേരും വിസ കാലാവധി പൂര്‍ത്തിയായ ശേഷവും രാജ്യത്ത് താമസിച്ചുവരികയായിരുന്നു. താന്‍നിരപരാധിയാണെന്നും പ്രസവശേഷം താന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞിന്റെ അമ്മ കോടതിയിൽ പറഞ്ഞു.
മരിച്ചത് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. തുണികള്‍ നിറച്ച കവറിനുള്ളിലാക്കിയാണ് കുഞ്ഞിന്റെ മൃതദേഹം ചവറ്റുകൊട്ടയിൽ തള്ളിയത്.