സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അംഗരക്ഷകൻ മേജർ ജനറൽ അബ്ദുല്‍ അസീസ് അൽ ഫാഗം വെടിയേറ്റു മരിച്ചു. വ്യക്തിപരമായ തർക്കത്തെ തുടർന്നായിരുന്നു സംഭവമെന്ന് അധികൃതർ ഔദ്യോഗിക വാർത്താ ചാനലിലൂടെ അറിയിച്ചു.
എപ്പോഴും സൽമാൻ രാജാവിന്റെ ഒപ്പമുണ്ടാകാറുള്ള സുരക്ഷാ ഉദ്യോഗസ്ഥനായ അൽ ഫാഗം സൗദിയിൽ സുപരിചിതനാണ്. അദ്ദേഹത്തിന്റെ മരണത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പലരും അനുശോചിച്ചു. 'താങ്കൾ ഞങ്ങളുടെ പ്രിയപ്പെട്ടവന് സുരക്ഷയൊരുക്കി. താങ്കളെ ഞങ്ങൾ സ്നേഹിക്കുന്നു' എന്നു യുഎഇയിലെ സൗദി സ്ഥാനപതി ട്വീറ്റ് ചെയ്തു. അൽ ഫാഗം ഒരു ഹീറോയായി ജീവിച്ചു, തികഞ്ഞ രാജ്യസ്നേഹിയായിരുന്നു. തന്റെ രാജ്യത്തെയും രാജാവിനെയും അദ്ദേഹം സ്നേഹിച്ചു എന്നും ധര്‍മബോധമുള്ള ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2017 മധ്യത്തോടെ രാജകീയ ഉത്തരവിലൂടെയാണ് സൽമാൻ രാജാവ് അബ്ദുൽ അസീസ് അൽ ഫാഗത്തെ തന്‍റെ പ്രധാന അംഗരക്ഷകനായി നിയമിച്ചത്. പ്രത്യേക സ്ഥാനക്കയറ്റത്തിലൂടെയായിരുന്നു ഇത്.