സൗദിയില്‍ ബീഫ് വിളമ്പാനും കഴിക്കാനും നിര്‍ബന്ധിക്കുവെന്ന ഇന്ത്യക്കാരന്റെ ആരോപണത്തിൽ വഴിത്തിരിവ്. തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആരോപണത്തിനു പിന്നെലെന്നാണ് സംശയം. എംബസിക്കു നൽകിയ പരാതിയിൽ ബീഫ് വിഷയത്തെക്കുറിച്ചു പരാമർശമില്ല
മണിക് ഛാദ്ദോപാധ്യായ എന്ന പശ്ചിംബംഗാള്‍ സ്വദേശിയാണ് ട്വിറ്റര്‍ വഴി കരഞ്ഞുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. പാചകക്കാരനായാണ് സൗദിയിലെത്തിയതെന്നും, ബീഫ് കഴിക്കാനും വിളമ്പാനും വിസമ്മതിച്ചതിന്റെ പേരില്‍ തൊഴിലുടമ പീഡിപ്പിക്കുന്നതായും വീഡിയോയിയലൂടെ ആരോപിച്ചിരുന്നു. ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും നാട്ടിലെത്തിക്കണമെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു പരാമർശം.
വിഷയം ശ്രദ്ധയില്‍പെട്ട വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ സൗദിയിലെ ഇന്ത്യന്‍ അംബാസിഡറോട് ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. എന്നാൽ, ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മറ്റേതെങ്കിലും ജോലി സംഘടിപ്പിച്ച് നല്‍കണമെന്നും അല്ലെങ്കില്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.
ഇയാളുടെ തൊഴിലുടമയുമായും റിക്രൂട്ട് ചെയ്ത ഏജന്‍സിയുമായും എംബസി അധികൃതര്‍ സംസാരിച്ചു. തൊഴിൽ കരാറുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും എന്നാൽ, തൊഴിലുടമ ബീഫ് നിര്‍ബന്ധിച്ച് കഴിപ്പിച്ചതായി അറിയില്ലെന്നും എംബസി വ്യക്തമാക്കി.