ഇറാനെതിരെ ഇസ്ളാമിക രാജ്യങ്ങളുടെ പിന്തുണ തേടി സൗദി അറേബ്യ

saudi33
SHARE

ഇറാനെതിരെ ഇസ്ളാമിക രാജ്യങ്ങളുടെ പിന്തുണ തേടി സൗദി അറേബ്യ. യെമനിലെ ഹൂതി വിമതരെ പിന്തുണയ്ക്കുന്ന ഇറാൻ, സൌദിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുകയാണെന്നു വിദേശകാര്യമന്ത്രി ഇബ്രാഹിം അൽ അസാഫ് ആരോപിച്ചു. ഒ.ഐ.സി അംഗങ്ങളായ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലായിരുന്നു സൌദിയുടെ ആരോപണങ്ങൾ.

അൻപത്തിയേഴു രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ ഇറാനെ ഒറ്റപ്പെടുത്തണമെന്നായിരുന്നു സൌദിയുടെ ആവശ്യം. ഹൂതി വിമതരെ പിന്തുണയ്ക്കുന്നത് ഇറാനാണെന്നും, മറ്റുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇറാൻ ഇടപെടുന്നതിനുദാഹരണമാണിതെന്നും വിദേശകാര്യമന്ത്രി ഇബ്രാഹിം അൽ അസാഫ് പറഞ്ഞു. മുൻപെങ്ങുമില്ലാത്തവിധം ഇസ്ളാമിക രാജ്യങ്ങൾ വെല്ലുവിളികളിലൂടെയും ആശങ്കകളിലൂടെയുമാണ് കടന്നുപോകുന്നത്. എണ്ണക്കപ്പലുകൾക്കും എണ്ണവിതരണകേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ സമ്പദ്വ്യവസ്ഥയ്ക്കും മേഖലയിലെ സമാധാനത്തിനും കടുത്ത ഭീഷണിയാണ്. സിറിയ, ലിബിയ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങൾ വലിയ വെല്ലുവിളിയാണെന്നും സൌദി വിദേശകാര്യമന്ത്രി വ്യക്തമാക്കി. നാളെ നടക്കുന്ന ഒ.ഐ.സി സമ്മേളനത്തിനു മുന്നോടിയായുള്ള വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇറാനെതിരെ പടയൊരുക്കമുണ്ടായത്. അതേസമയം, ഇറാനെതിരെ യു.എസ് പടയൊരുക്കം തുടരുന്നതിനിടെ, അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ യു.എ.ഇയിലെത്തി. ഉന്നത നേതാക്കളുമായി ജോണ്‍ ബോള്‍ട്ടണ്‍ ചർച്ച നടത്തി. ഫുജൈറ തീരത്തു എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു ബോൾട്ടൺ വ്യക്തമാക്കി.

MORE IN GULF
SHOW MORE