പ്രസവവേദനയുമായി ആശുപത്രിയിലേക്ക്; വഴിയിൽ അപകടം; പിന്നെ സംഭവിച്ചത്

gulf-accident
SHARE

പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന്‌ ആശുപത്രിയിലേക്കു പോകുമ്പോൾ വാഹനാപകടത്തിൽ‌പ്പെട്ടു തലയ്ക്ക്‌ പരുക്കേറ്റ യുവതി വിമൻസ്‌ വെൽനെസ്‌ ആൻഡ്‌ റിസർച്ച്‌ സെന്ററിൽ (ഡബ്ല്യുഡബ്ല്യുആർസി) കുഞ്ഞിനു ജന്മം നൽകി. മുന അബ്‌ദലാവൽ (36) എന്ന എറിത്രിയൻ സ്വദേശിനിക്കാണു വിദഗ്‌ധർ രക്ഷകരായത്. ഫെബ്രുവരി ഇരുപത്തിമൂന്നിനായിരുന്നു സംഭവം. അമ്മയും കുഞ്ഞും പൂർണാരോഗ്യത്തോടെ കഴിഞ്ഞദിവസം ആശുപത്രി വിട്ടു.

പ്രസവവേദന അനുഭവപ്പെട്ട മുന, ഭർത്താവ്‌ ഇബ്രാഹിമിനും മൂന്നു വയസുകാരിയായ മകൾക്കുമൊപ്പം കാറിൽ വിമൻസിലേക്കു പോകുമ്പോഴാണു അപകടത്തിൽപ്പെട്ടത്. പിന്നിൽ നിന്നു ഒരു വാഹനം ഇടിക്കുകയായിരുന്നു. അതിന്റെ ആഘാതത്തിൽ മുന്നോട്ടാഞ്ഞ മുനയ്‌ക്കും മകൾക്കും തലയ്‌ക്കു മുറിവേറ്റു. ഇബ്രാഹിം ഉടൻ ആംബുലൻസ്‌ സേവനത്തിനായി 999 എന്ന നമ്പറിൽ വിളിച്ചു.

ഒരു മിനിറ്റിനുള്ളിൽ അപകടസ്‌ഥലത്തെത്തിയ ആംബുലൻസിലെ പാരാമെഡിക്കൽ ടീം മുനയെ ഹമദ്‌ ജനറൽ ആശുപത്രി (എച്ച്‌ജിഎച്ച്‌) ട്രോമ വിഭാഗത്തിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞു പുറത്തേക്കു വരുന്ന ഘട്ടമായിരുന്നു. ട്രോമ വിഭാഗം മേധാവി ഡോ. അബൂബക്കർ മുനയുടെ തലയിലെ മുറിവുകൾ പരിശോധിച്ചു. പ്രസവം അന്തിമ ഘട്ടത്തിലെത്തിയതിനാൽ കുഞ്ഞു പിറന്നിട്ടുമതി മറ്റുചികിൽസകൾ എന്നായിരുന്നു ഡോക്‌ടറുടെ തീരുമാനം. മിനിറ്റുകൾക്കുള്ളിൽ മുന രണ്ടാമത്തെ മകൾക്കു ജന്മം നൽകി.

ആറു പ്രാവശ്യം ഗർഭം അലസിയതിനാൽ ഒട്ടേറെ പ്രാർഥനയോടെയാണ്‌ ഭർത്താവുമൊത്ത്‌ ആശുപത്രിയിലേക്ക്‌ ഇറങ്ങിയതെന്ന്‌ മുന പറയുന്നു. യാത്രയിലുടനീളം സുഖപ്രസവമാകണേ എന്നായിരുന്നു പ്രാർഥന. നിമിഷാർധത്തിൽ കാര്യങ്ങളാകെ കീഴ്‌മേൽ മറിഞ്ഞു. എങ്കിലും അവസാനം എല്ലാം ശുഭമായി കലാശിച്ചു. മകൾക്ക്‌ എന്റേസ്യർ എന്നു പേരിട്ടു. ഹമദ്‌ ആംബുലൻസ്‌ വിഭാഗം, ജനറൽ ആശുപത്രി ട്രോമ വിഭാഗം, വിമൻസ്‌ ആശുപത്രി എന്നിവയ്ക്കു നന്ദി പറയുകയാണ് മുന.

MORE IN GULF
SHOW MORE