ലുലുവിലെ മോഷണം ചെറുത്തു; ജീവൻ പണയം വെച്ചവർക്ക് സമ്മാനം, സ്ഥാനക്കയറ്റം

lulu-theft-14-03
SHARE

ഷാർജ അൽ ഫലാ ലുലു ഹൈപ്പർമാർക്കറ്റിൽ കൊള്ളയടിക്കാനുള്ള ശ്രമം ചെറുത്തുതോൽപ്പിച്ച ജീവനക്കാർ‌ക്ക് പാരിതോഷികവും സ്ഥാനക്കയറ്റവും. കാഷ്യർ ആയിരുന്ന കണ്ണൂർ സ്വദേശി മുക്താർ സെമൻ, ഹൈദരാബാദ് സ്വദേശി അസ്‌ലം പാഷാ മുഹമ്മദ് എന്നിവർക്കാണ് നേട്ടം. 

അബുദാബിയിലെ ലുലു ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം എ യൂസഫലി 5000 ദിർഹം, മൊമന്റോ, കീർത്തിപത്രം എന്നിവ യുവാക്കൾക്ക് സമ്മാനിച്ചു. എല്ലാ ജീവനക്കാരും ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോൾ ജാഗരൂകരായിരിക്കണമെന്ന് യൂസഫലി പറഞ്ഞു. 

സമയോചിതമായി ഇടപെട്ട് പ്രതികളെ പെട്ടെന്ന് പിടികൂടിയ ഷാർജ പൊലീസിനെയും അദ്ദേഹം അഭിനന്ദിച്ചു. 

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേർ ക്യാഷ് കൗണ്ടറിലെ ജീവനക്കാരനെ ആക്രമിച്ച് പണം കൊള്ളയടിക്കാനായിരുന്നു ശ്രമിച്ചത്. ആദ്യം ഒരാളാണ് സ്ഥലത്തെത്തിയത്. ഇയാൾ ആയുധമുപയോഗിച്ച് കൗണ്ടർ തകർക്കാൻ ശ്രമിക്കുന്നത് ജീവനക്കാരൻ തടഞ്ഞു.

ഇതോടെ രണ്ടാമത്തെ അക്രമിയും ആയുധവുമായി പ്രവേശിച്ചു. ഇയാളെയും മറ്റു ജീവനക്കാർ കൂടി ചേർന്ന് ചെറുത്തു. മിനിറ്റുകളോളം അക്രമികളും ജീവനക്കാരും ഏറ്റുമുട്ടി. അക്രമികളെ നേരിടുന്നതിനിടെ ഒരു ജീവനക്കാരന് സാരമായി പരുക്കേറ്റു. ഉദ്യമം പരാജയപ്പെട്ടതിനെ തുടർന്ന് അക്രമികൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഹൈപ്പർമാർക്കറ്റിൽ നിന്ന് പുറത്തു കടക്കും മുൻപേ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. യാതൊന്നും കവർച്ച ചെയ്യാൻ സാധിച്ചിരുന്നില്ല.

MORE IN GULF
SHOW MORE