മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നഷ്ടപരിഹാര തുക തട്ടിയെടുത്തെന്നു പരാതി

vehicle-accident
SHARE

റാസൽ ഖൈമയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനും ചേർന്നു നഷ്ടപരിഹാര തുക തട്ടിയെടുത്തെന്നു പരാതി. തൊടുപുഴ സ്വദേശി ബിബിൻ ബാബു വാഹനമിടിച്ചു മരിച്ച കേസിൽ കോടതി വിധിച്ച തുക തട്ടിയെടുത്തെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. അതേസമയം, യു.എ.ഇയിൽ സഹായിക്കാനെന്ന വ്യാജേനയെത്തി നഷ്ടപരിഹാരതുക തട്ടിയെടുക്കുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്.

2016 ജനുവരി 6ന് റാസൽഖൈമയിൽ റോഡു മുറിച്ചുകടക്കവേ വാഹനമിടിച്ച് മരിച്ച കേസിൽ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. കോടതി വിധിച്ച   നഷ്ടപരിഹാര തുകയായ 22 ലക്ഷത്തിലേറെ രൂപയിൽ നിന്നും 11 ലക്ഷത്തിലേറെ രൂപ റാസൽഖൈമയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനും ചേർന്നു തട്ടിയെടുത്തെന്നാണ് പരാതി. ഇതു വ്യക്തമാക്കി മരിച്ച ബിപിൻറെ സഹോദരൻ ബിനു ജോൺ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകി. കൊല്ലം സ്വദേശിയുമായ വ്യക്തി ഇന്ത്യൻ കോൺസുലേറ്റിൻറെ പേരുപറഞ്ഞാണ് സഹായിക്കാനെന്ന വ്യാജേന പണം തട്ടിയെടുത്തെന്നാണ് പരാതി.

കോടതി നടപടികൾക്കായി കൈമാറിയ പവർ ഓഫ് അറ്റോർണി അധികാരം ഉപയോഗിച്ചാണ് പണം കൈക്കലാക്കിയത്. 1,16, 666 ദിർഹമാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇതിൽ നിന്ന് 43,000 ദിർഹം മാത്രമാണ് ബിബിൻ ജോണിൻ്റെ കുടുംബത്തിന് ലഭിച്ചിട്ടുള്ളത്. അതേസമയം, ഇത്തരത്തിൽ, യു.എ.ഇയിലെ അപകടങ്ങളിൽ മരണമടയുന്നവരുടെ കുടുംബാംഗങ്ങളെ പറ്റിച്ചു ചില സാമൂഹിക പ്രവർത്തകരും ചില മലയാളി അഭിഭാഷകരും ചേർന്നുള്ള തട്ടിപ്പുകളെ കുറിച്ചു പരാതി വ്യാപകമായിട്ടുണ്ട്. യുഎഇയിലെ നിയമ വ്യവസ്ഥയെക്കുറിച്ച് സാധാരണക്കാർക്കുള്ള അജ്ഞത ഇത്തരക്കാർ മുതലെടുക്കുന്നുവെന്നാണ് ആരോപണം.

MORE IN GULF
SHOW MORE