അബുദബിയിലെ ഹിന്ദു ക്ഷേത്ര നിർമാണം ഏപ്രിൽ ഇരുപതിനു ആരംഭിക്കും. ക്ഷേത്രത്തിന്‍റെ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ദ് മഹാരാജിന്‍റെ കാർമികത്വത്തിലായിരിക്കും ശിലാസ്ഥാപന ചടങ്ങുകൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിർമാണം പുരോഗമിക്കുന്ന ശിലകളടക്കമുള്ളവ വരും ദിവസങ്ങളില്‍ അബുദബിയിലെത്തിക്കും.
അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ അനുവാദത്തോടും പങ്കാളിത്തത്തോടും കൂടി നിർമിക്കുന്ന ക്ഷേത്രത്തിൻറെ ആദ്യഘട്ടം അടുത്തവർഷം ഏപ്രിലോടെ പൂർത്തിയാക്കുമെന്നു ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥ അറിയിച്ചു. പാർക്കിങ്ങിനും അനുബന്ധകാര്യങ്ങൾക്കുമായി കഴിഞ്ഞ ദിവസം യു.എ.ഇ ഭരണകൂടം പതിമൂന്നു ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചിരുന്നു. ഇതിനു പുറമെ ക്ഷേത്ര നിര്‍മാണത്തിനായുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റുമായി നാലു വർഷത്തേക്കു പത്തേക്കർ സ്ഥലവും അനുവദിച്ചിട്ടുണ്ട്.
13.5 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം. സഹിഷ്ണുതാവർഷത്തിൻറേയും വിവിധ മതവിഭാഗങ്ങളെ വിശാലതയോടെ സ്വീകരിക്കുകയും ചെയ്യുന്ന യു.എ.ഇ സർക്കാരിൻറെ നയപ്രകാരമാണ് അബുദബി കിരീടാവകാശിയും യു.എ.ഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്.
ശ്രീകൃഷ്ണന്‍, ശിവന്‍, അയ്യപ്പന്‍ തുടങ്ങിയ ദൈവങ്ങളുടെ പ്രതിഷ്ഠ ഉണ്ടാകും. 55,000 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും. ഏപ്രിൽ പതിനെട്ടു മുതൽ ഇരുപത്തിയൊൻപതു വരെ അബു മുറൈഖയിൽ നടക്കുന്ന ശിലാ സ്ഥാപനച്ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബാപ്സ് വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.