ദുബായ് ഇന്റർനാഷനൽ സിറ്റിയിലൂടെ പട്രോൾ നടത്തുകയായിരുന്ന പൊലീസാണ് ആ കാഴ്ച കണ്ടത്. സ്കൂൾ യൂണിഫോം ധരിച്ച ഒരു കൊച്ചു കുട്ടി പുസ്തക സഞ്ചി തൂക്കി റോഡരികിലൂടെ അലക്ഷ്യമായി നടന്നുപോകുന്നു. ഉടൻ തന്നെ പൊലീസ് വാഹനം നിർത്തി കുട്ടിയുടെ അരികിലെത്തി. കുട്ടിയുടെ ബാഡ്ജ് പരിശോധിച്ചപ്പോൾ ഏത് സ്കൂളിലാണ് പഠിക്കുന്നത് എന്ന് മനസിലാവുകയും സ്കൂൾ അധികൃതരെ ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുകയും ചെയ്തു.
ഇന്റർനാഷനൽ സിറ്റിയിൽ ആയിരുന്നു സംഭവം. സ്കൂൾ വിട്ടശേഷം മറ്റു കുട്ടികളെയല്ലാം കൃത്യസ്ഥലത്ത് ഇറക്കിയെങ്കിലും കിൻഡർ ഗാർടനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥിയെ ബസിൽ തന്നെ മറന്നുപോവുകയായിരുന്നുവെന്ന് റാഷിദിയ്യ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. സഇൗദ് ഹമദ് ബിൻ സുലൈമാൻ അൽ മാലിക് പറഞ്ഞു.
കുട്ടിയെ പിന്നീട് പൊലീസ് റാഷിദിയ്യ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം മാതാപിതാക്കളെ ഏൽപിച്ചു. വിദ്യാർഥികളുടെ സുരക്ഷാ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാനുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായി ദുബായ് പൊലീസ് സ്കൂൾ സുരക്ഷ എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. അഞ്ചു വയസുകാരന്റെ സുരക്ഷയിൽ വീഴ്ച വരുത്തിയ സ്കൂൾ ബസ് സൂപ്പർവൈസർക്കും ഡ്രൈവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബ്രി. അൽ മാലിക് പറഞ്ഞു