ചെങ്കടലുമായി അതിരു പങ്കിടുന്ന രാജ്യങ്ങളുടെ നാവികാഭ്യാസത്തിനു തുടക്കം

navy-expo
SHARE

സൗദിഅറേബ്യയുടെ നേതൃത്വത്തിൽ, ചെങ്കടലുമായി അതിരു പങ്കിടുന്ന രാജ്യങ്ങളുടെ നാവികാഭ്യാസത്തിനു ജിദ്ദയിൽ തുടക്കം. റെഡ് വേവ് വൺ എന്ന പേരിലാണ് സഖ്യം സൈനികാഭ്യാസം നടത്തുന്നത്. സൌദിയുടെ നേതൃത്വത്തിൽ ചെങ്കടൽ സഖ്യം രൂപീകരിച്ചതിനു ശേഷമുള്ള ആദ്യസൈനികാഭ്യാസമാണിത്.

ഈജിപ്ത്, ജിബൂട്ടി, സൊമാലിയ, സുഡാന്‍, യെമന്‍, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ചെങ്കടൽ സഖ്യത്തിലെ അംഗങ്ങള്‍. സൊമാലിയയിൽ നിന്നുള്ള നിരീക്ഷകരും മറ്റു ആറു രാജ്യങ്ങളിൽ നിന്നുള്ള നാവികസേനയും ചേർന്നാണ് സൈനികഅഭ്യാസ പ്രകടനമെന്ന് സൌദിയുടെ ഔദ്യോഗിക വാർത്ത ഏജൻസി വ്യക്തമാക്കി. നാവികസേനാഭ്യാസം വ്യാഴാഴ്ച സമാപിക്കും. സമുദ്ര,തീരദേശസുരക്ഷ, സൈനിക സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുക, ചെങ്കടലിനെ പ്രധാന സാമ്പത്തിക ഇടനാഴിയാക്കി മാറ്റുക, സൈനിക ആശയങ്ങൾ ഏകീകരിക്കുക, സായുധ സേനകളുടെ യുദ്ധ സന്നദ്ധത മെച്ചപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അഭ്യാസപ്രകടനമെന്നു റെഡ് വേവ് വണ്ണിൻറെ കമാൻഡർ മേജർ ജനറൽ സഖ്ർ ബിൻ മുഹമ്മദ് അൽ ഹർബി പറഞ്ഞു. 

ഈ മാസം പതിനഞ്ചിനാണ് സൌദിയുടെ നേതൃത്വത്തിൽ ചെങ്കടൽ സഖ്യം രൂപീകരിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതി അടക്കം വ്യവസായ പ്രാധാന്യമുള്ള മേഖലയാണ് ചെങ്കടൽ.  അതേസമയം, വ്യാപാര നയതന്ത്ര വിഷയങ്ങളിൽ സൌദിയുമായി എതിർപ്പു തുടരുന്ന ഖത്തർ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾക്ക് ഈ മേഖലയിലെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യവും സൌദിയുടെ നീക്കത്തിനു പിന്നിലുണ്ട്. 

MORE IN GULF
SHOW MORE