ഒമാനില്‍ സ്വദേശിവല്‍കരണം ഊര്‍ജിതമാക്കി. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് 25,000 തൊഴിലവസരങ്ങളെന്ന ലക്‌ഷ്യം ഫലംകണ്ട സാഹചര്യത്തിലാണ് നടപടി.
ഈ വർഷത്തിന്റെ തുടക്കത്തിൽ സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മന്ത്രിസഭാ കൗൺസിൽ നിർദേശിച്ചിരുന്നു.ഇത് ഫലം കണ്ടസാഹചര്യത്തിൽആണ് സ്വദേശി വൽക്കരണ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്, ഒരു വർഷത്തിനിടെ സ്വകാര്യമേഖലയിൽ തൊഴിൽ ലഭിച്ചത് 64,386 സ്വദേശികൾക്കാണ് . 4,125 സ്വദേശികൾക്ക് സർക്കാർ നിയമനം ലഭിച്ചതായും മാനവവിഭവ ശേഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ എണ്ണമേഖലയിലെ സ്വദേശിവത്കരണം മൂലം നിരവധി വിദേശികൾക്കാണ് തൊഴിൽ നഷ്ടപെട്ടത്.
ഈ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയോഗിക്കുന്നതിന് വേണ്ടി,മാനവ വിഭവശേഷി മന്ത്രാലയവും ഒമാൻ സൊസൈറ്റി ഫോർ പെട്രോളിയം സർവിസസും സഹകരിച്ച് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
എണ്ണ, പ്രകൃതി വാതക മേഖലയിലെ തൊഴിലുകൾക്ക് വേണ്ട പ്രഫഷനൽ മികവ് ഉയർത്തുക ലക്ഷ്യമിട്ടാണ് പരിശീലന പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. തൊഴിൽ വിപണിയുടെ ആവശ്യത്തിന് അനുസരിച്ച് വിദഗ്ധരും പരിശീലനം സിദ്ധിച്ചവരുമായ സ്വദേശി തൊഴിൽ സേനയെ വാർത്തെടുക്കുന്നതിന് ഇതു വഴി സാധിക്കുമെന്നാണ് കരുതുന്നത്.ഒമാനിൽ 2004 മുതൽ സ്വദേശി വൽക്കരണം ആരംഭിച്ചെങ്കിലും 2014ൽ ആണ് ഊർജിതമായത്. 2018 എത്തിനിൽക്കുമ്പോൾ സ്വദേശിവത്കരണത്തിന് പോയിന്റ് സംവിധാനം ഏർപ്പെടുത്തി കൂടുതൽ മേഖലകളിലേക്ക് സ്വാദേശിവത്കരണത്തിന് തയ്യാറെടുക്കുകയാണ് തൊഴിൽ മന്ത്രാലയം.