428 ജീവനക്കാർക്ക് ചാർട്ടേഡ് വിമാനമൊരുക്കി ഷെയ്ഖ് മുഹമ്മദ്; അവർ പറന്നത് എങ്ങോട്ട്?

Emirates-uae.jpg.
SHARE

യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് യാത്രയ്ക്ക് ഒരുക്കിയത് ചാർട്ടേഡ് വിമാനം. പുണ്യ നഗരമായ മക്കയിൽ ഉംറ നിർവഹിക്കാൻ ജീവനക്കാരെ സൗദി തലസ്ഥാനമായ ജിദ്ദയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഈ വിമാനത്തിൽ. 

എമിറേറ്റ്സിന്റെ ഇകെ 2819 എന്ന ബോയിങ്ങ് 777–300 ഇആർ വിമാനത്തിലാണ് 428 യാത്രക്കാരുമായി വിമാനം കിങ് അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാഴാഴ്ച പുറപ്പെട്ടത്. ശനിയാഴ്ച ഇകെ2822 എന്ന വിമാനത്തിൽ ഇവർ തിരികെ ദുബായിലെത്തും. ‘സയിദ് വർഷ’ത്തിന്റെ അലങ്കാരം നടത്തിയ വിമാനത്തിലായിരുന്നു സംഘത്തിന്റെ യാത്ര.

ഈ വർഷം യുഎഇ സർക്കാർ ജീവനക്കാർക്ക് ഉംറ നിർവഹിക്കാനും യാത്രയ്ക്കുമുള്ള സൗകര്യം ചെയ്തു കൊടുക്കാൻ സാധിച്ചതിൽ അതിയായ അഭിമാനമുണ്ടെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് സിഇഒ അഹമ്മദ് ബിൻ സയീദ് അൽ മക്തും പറഞ്ഞു.

‘സയിദ് വർഷ’ത്തിന്റെ അവസാനത്തിനും ‘സഹിഷ്ണുത വർഷ’ത്തിന്റെ ആരംഭത്തിനും അനുയോജ്യമായ ഇടപെടലാണിത്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സയിദന്റെ പ്രചോദനം നൽകുന്ന സന്ദേശങ്ങളും മൂല്യങ്ങളും തങ്ങൾ തുടർന്നും പ്രചരിപ്പിക്കും. ഉംറ യാത്രയ്ക്ക് പോയവർക്ക് ആശംസകൾ നേരുന്നുവെന്നും അവർ സുരക്ഷിതമായി തിരികെ വീടുകളിൽ എത്തട്ടേയെന്നും അഹമ്മദ് ബിൻ സയീദ് അൽ മക്തും പറഞ്ഞു.

MORE IN GULF
SHOW MORE