സൗദിയിലെ ദുരിതജീവിതത്തിനു വിട, വിങ്ങിപ്പൊട്ടി മലപ്പുറം സ്വദേശി; ആനന്ദക്കണ്ണീർ, വിഡിയോ

muhemmed-isaq
SHARE

അബുദാബി : സൗദിയിലെ ആടു ജീവിതത്തിൽനിന്ന് രക്ഷപ്പെട്ട് അബുദാബിയിലെത്തിയ മലപ്പുറം ആനക്കയം സ്വദേശി വളാപ്പറമ്പൻ മുഹമ്മദ് ഇസ്ഹാഖിനെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ശനിയാഴ്ച നാട്ടിലെത്തിക്കും. 

അബുദാബി ബദാസായിദിലെ ഒട്ടകയോട്ട മത്സരത്തിന് അറബിയോടൊപ്പം റിയാദിൽനിന്ന് രണ്ടാഴ്ച മുൻപ് എത്തിയ ഇസ്ഹാഖ് ദുരിത ജീവിതത്തിൽനിന്ന് അർധ രാത്രി ഒളിച്ചോടുകയായിരുന്നു. അറ്റമില്ലാത്ത മരുഭൂമിയിലൂടെ ദിക്കറിയാതെയുള്ള ഓട്ടത്തിനൊടുവിൽ ബദാസായിദിലെ മലയാളികളുടെ കടയിൽ അഭയം തേടി. യുഎഇയിലുള്ള ബന്ധുക്കളുടെ സഹായം തേടിയെങ്കിലും എല്ലാവരും കയ്യൊഴിഞ്ഞു.  തിരിച്ചു സൗദിയിൽ പോകേണ്ടിവന്നാൽ മരണമല്ലാതെ വഴിയില്ലെന്നും മൃതദേഹംപോലും തന്‍റെ മക്കൾക്ക് കാണാൻ കഴിയില്ലെന്നും പറഞ്ഞു കരഞ്ഞതോടെ ഇസ്ഹാഖിനെ കൈവിടാൻ കടക്കാർക്കായില്ല.  അബുദാബിയിലുള്ള സുഹൃത്തും വളാഞ്ചേരി കൊട്ടാരം സ്വദേശിയുമായ ഷംസുദ്ദീനെ വിളിച്ചറിയിച്ചു. ഇദ്ദേഹത്തിന്‍റെ നിർദേശപ്രകാരം രാവിലെ ബസ്സിൽ അബുദാബിയിലേക്ക് കയറ്റിവിടുകയായിരുന്നു. 

ബസ് സ്റ്റാന്‍ഡിലെത്തിയ ഇസ്ഹാഖിനെയും കൂട്ടി ഇന്ത്യൻ എംബസിയിലെത്തിയപ്പോൾ അധികൃതരിൽനിന്ന് അകമഴിഞ്ഞ സഹായമാണ് ലഭിച്ചതെന്ന ഷംസുദ്ദീൻ പറഞ്ഞു.  തുടന്ന് സാമൂഹിക പ്രവർത്തകൻ നാസർ കാഞ്ഞങ്ങാടിന്‍റെ നേതൃത്വത്തിൽ  ഇന്ത്യൻ എംബസിയിൽ ഔട്ട്പാസ് ശരിപ്പെടുത്തിയ ശേഷം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കയറ്റിവിടാനായി സ്വൈഹാൻ ഔട്ട്ജയിലിലേക്ക് മാറ്റി. നാട്ടിലേക്കുള്ള ടിക്കറ്റും എംബസിനൽകി.

റിയാദിൽനിന്നും 300 കിലോമീറ്റർ അകലെ സലഹ മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കലായിരുന്നു ജോലി. രണ്ടര മാസം  കൊടും ചൂടിലും തണുപ്പിലും ഒട്ടകത്തോടൊപ്പം മരുഭൂമിയിൽ കഴിയേണ്ടിവന്ന കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഇസ്ഹാഖ് പലപ്പോഴും വിങ്ങിപ്പൊട്ടി. ഭക്ഷണം കഴിച്ചിട്ട് നാളുകൾ ഏറെയായി. വല്ലപ്പോഴും അറബി കൊണ്ടുതരുന്ന മക്രോണിയും ഖുബ്ബൂസും അൾസർ രോഗിയായ തനിക്ക് കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും  വെള്ളം കുടിച്ചാണ് ജീവൻ നിലനിർത്തിയിരുന്നതെന്നും പറഞ്ഞു.

നാട്ടിൽ ഒപ്പം ജോലി ചെയ്തിരുന്ന ഷാഫിയാണ് എറണാകുളത്തെ ഏജന്‍റിനെ പരിചയപ്പെടുത്തിയത്.  75000 രൂപ വീസയ്ക്ക് നൽകിയാണ് മുംബൈ വഴി റിയാദിലെത്തിയത്. അറബി വീട്ടിലെ മജ്്ലിസിൽ (സ്വീകരണമുറി) ചായയും കാപ്പിയും ഉണ്ടാക്കുന്ന ജോലിയായിരുന്നു വാഗ്ദാനമെങ്കിലും ഒട്ടകത്തെ മേയ്ക്കലാണ് കിട്ടിയത്. ശമ്പളം ചോദിച്ചപ്പോൾ ക്രൂരമായി മർദിച്ചതായും ഇസ്ഹാഖ് പരാതിപ്പെട്ടു. തന്‍റെ പാസ്പോർട്ടുവച്ച് ആറു സിം കാർഡ് അറബി എടുത്തതായും ഇസ്ഹാഖ് പറയുന്നു.

ഭാര്യയും മൂന്നു പെൺകുട്ടികളുമുള്ള ഇദ്ദേഹം 9 വർഷമായി വാടകവീട്ടിലാണ് താമസം. സ്വന്തമായി ഒരു വീടുണ്ടാക്കണമെന്ന ആഗ്രഹമാണ് സൗദിയിലേക്ക് പോകാൻ പ്രേരിപ്പിച്ചതെന്നും പറയുന്നു. വാൾവിന് തകരാറുള്ള ഭാര്യയ്ക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ പ്രയാസപ്പെടുകയാണ്. മക്കളുടെ അടുത്ത് ജീവനോടെ എത്തിക്കിട്ടിയാൽ മതിയെന്ന് പറഞ്ഞ് പലപ്പോഴും വിങ്ങിപ്പൊട്ടി. ആദ്യമായി മലയാളിയെ കണ്ട് വർത്തമാനം പറഞ്ഞപ്പോഴും കുടിവെള്ളം കിട്ടിയപ്പോഴും മാസങ്ങൾക്കുശേഷം ചോറ് തിന്നപ്പോഴും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു ഇസ്ഹാഖിന്.

ഷംസുദ്ദീനും സുഹൃത്തുക്കളും ചേർന്ന് 3000 ദിർഹമോളം സമാഹരിച്ചുനൽകി. ഇസ്ലാമിക് സെന്‍റർ വസ്ത്രം വാങ്ങിക്കൊടുത്തു. ദിവസങ്ങളോളം കുളിക്കാതെയും മുടിവെട്ടാതെയും ഉടുതുണിക്ക് മറുതുണിയില്ലാതെയും കാട്ടാളനെ പോലെയാണ് കഴിഞ്ഞിരുന്നത്.  ഇസ്ഹാഖിനെയുമെടുത്ത് എംബസിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഷംസുദ്ദീനും സുഹൃത്തുക്കളും താമസസ്ഥലത്തെത്തിച്ച് മുടി വെട്ടി കുളിപ്പിച്ച് മനുഷ്യക്കോലത്തിലാക്കി. പുതിയ വസ്ത്രം മാറ്റി പുതിയൊരു മനുഷ്യനായാണ് 38കാരനെ ഡീപ്പോർട്ടേഷൻ സെന്‍ററിലേക്ക് യാത്രയാക്കിയത്.

ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിച്ച ബദാസായിദിലെ കടക്കാർക്കും ഷംസുദ്ദീനും നാസറിനും സുഹൃത്തുക്കൾക്കും എംബസിക്കും അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിനും കെഎംസിസിക്കും കൃതജ്ഞത അറിയിച്ച ഇസഹാഖ് ഇനി മറ്റൊരാളും ഇത്തരം ചതിയിൽ പെടരുതെന്നും ഓർമിപ്പിച്ചു. അതുകൊണ്ടാണ് തന്‍റെ ദുരന്ത കഥ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതെന്നും വ്യക്തമാക്കി.

MORE IN GULF
SHOW MORE