ചെങ്കടലിനോട് ചേര്‍ന്ന് കിടക്കുന്ന അറബ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കുന്നു. മേഖലയിലെ തീരദേശ സുരക്ഷയും വ്യാപാരവും ലക്ഷ്യമിട്ട് സൌദി അറേബ്യയുടെ നേതൃത്വത്തിലാണ് സഖ്യം. അതേസമയം, ഖത്തർ, തുർക്കി, ഇറാൻ രാജ്യങ്ങൾക്ക് ഈ മേഖലയിലുള്ള സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യവും പുതിയ സഖ്യത്തിനുണ്ടെന്നാണ് വിലയിരുത്തൽ.
ഈജിപ്ത്, ജിബൂട്ടി, സൊമാലിയ, സുഡാന്‍, യെമന്‍, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ചെങ്കടൽ സഖ്യത്തിലെ അംഗങ്ങള്‍. ഏഴു രാജ്യങ്ങളുടേയും പ്രതിനിധികൾ റിയാദിൽ യോഗം ചേർന്നാണ് സഖ്യം തുടങ്ങാൻ തീരുമാനിച്ചത്. അന്തിമതീരുമാനങ്ങൾക്കായി ഈജിപ്തിലെ കെയ്റോയിൽ പ്രതിനിധികളുടെ യോഗം ഉടനുണ്ടാകും.
സഖ്യത്തിന് യു.എ.ഇയും തന്ത്രപ്രധാനമായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതി അടക്കം വ്യവസായ പ്രാധാന്യമുള്ള മേഖലയാണ് ചെങ്കടൽ തീരം. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയോടെ ഈ മേഖലയിൽ പ്രത്യേക പദ്ധതികളാണ് സൌദി വിഭാവനം ചെയ്യുന്നത്. അതേസമയം, വ്യാപാര നയതന്ത്ര വിഷയങ്ങളിൽ സൌദിയുമായി എതിർപ്പു തുടരുന്ന ഖത്തർ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾക്ക് ഈ മേഖലയിലെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യവും സൌദിയുടെ നീക്കത്തിനു പിന്നിലുണ്ട്.