സൗദിയിൽ പിതാവിന്റെ ക്രൂരത, കുഞ്ഞ് മരിച്ചു, മനംനൊന്ത് പിതാവ് ജീവനൊടുക്കി

saudi-father-suicide
SHARE

ജിദ്ദ:  ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഫ്ലാറ്റിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ‌മലയാളി കുടുംബത്തിലെ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. ഇതറിഞ്ഞ കുഞ്ഞിന്റെ പിതാവ് ഫ്ലാറ്റിനകത്ത് ജീവനൊടുക്കി. അടൂർ പഴകുളം ആലുംമൂട് സരോവരത്തിൽ ശശിയുടെ മകൻ ശ്രീജിത് ആചാരി(30)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ശ്രീജിത്–അനീഷ ദമ്പതികളുടെ മകൻ ആദിത്യനാഥാണ് ആശുപത്രിയിൽ മരിച്ചത്. സംഭവത്തിന് ശേഷം ബോധശൂന്യയായ അനീഷ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് സൗദിയിലെ ‌ഇന്ത്യൻ സമൂഹത്തെ ഞെട്ടിപ്പിച്ച സംഭവം. ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ നഴ്സായ അനീഷയുടെ അടുത്ത് മൂന്ന് മാസം മുൻപ് സന്ദർശക വീസയിലാണ് ശ്രീജിത് എത്തിയത്. ശനിയാഴ്ച നാട്ടിലേയ്ക്ക് തിരിച്ചുപോകാനിരുന്നതാണ്. വെള്ളിയാഴ്ച അനീഷ ജോലിക്ക് പോയ സമയം കുഞ്ഞിനോട് ശ്രീജിത് ക്രൂരമായി പെരുമാറുകയായിരുന്നു. അനീഷ ജോലി കഴിഞ്ഞു വന്നപ്പോഴാണ് മകൻ തലയ്ക്ക് ഗുരുതര പരുക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ സുഹൃത്തുക്കളുടെ സഹായത്തോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ശ്രീജിത് ആശുപത്രിയിലേയ്ക്ക് ചെന്നിരുന്നില്ല. വൈകാതെ കുഞ്ഞ് മരിക്കുകയും ചെയ്തു. ഇതറിഞ്ഞ ശ്രീജിത് ഫ്ലാറ്റിൽ തൂങ്ങി മരിക്കുകയായിരുന്നു.

ബന്ധുക്കൾ കൂടിയായ ശ്രീജിതും അനീഷയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ കുടുംബ വഴക്ക് പതിവായിരുന്നുവത്രെ. അനീഷ ജിദ്ദയിലായിരുന്നു മകനെ പ്രസവിച്ചത്.  ആ നാളുകളിൽ അമ്മയും കൂടെയുണ്ടായിരുന്നു. സംഭവ ദിവസവും ശ്രീജിതും അനീഷയും തമ്മിൽ തർക്കമുണ്ടായതായാണ് വിവരം. മഹ് ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങളുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവം സൗദിയിലെ മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തെ ഞെട്ടിപ്പിച്ചു. ജിദ്ദ നഗരത്തിലെ സുലൈമാനിയ എന്ന സ്ഥലത്തായിരുന്നു അനീഷ താമസിച്ചിരുന്നത്.

MORE IN GULF
SHOW MORE