യു.എ.ഇയുടെ നാല്‍പത്തിയേഴാമത് ദേശീയ ദിനം നാളെ. രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് ദേശീയ ദിനത്തിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ സമൂഹവും ആഘോഷങ്ങളില്‍ സജീവ പങ്കാളികളാകുന്നുണ്ട്. 1971 ഡിസംബര്‍ രണ്ടിനാണ് ബ്രിട്ടന്‍റെ അധീനതയില്‍ ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍ എന്നറിയപ്പെട്ടിരുന്ന ഏഴ് എമിറേറ്റുകള്‍ ഒന്നു ചേര്‍ന്ന് ഏകരാഷ്ട്രമായത്. ഷെയ്ഖ് സായിദ് ബിന്‍സുല്‍ത്താന്‍അല്‍നഹ്യാന്‍റെ ദീര്‍ഘവീക്ഷണമായിരുന്നു ഐക്യ അറബ് എമിറേറ്റെന്ന സ്വപ്നത്തിന് അടിത്തറപാകിയത്. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍സുല്‍ത്താന്‍അല്‍നഹ്യാന്‍റെയും രാഷ്ട്രശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍സായിദ് അല്‍മക്തൂമിന്‍റെയും നേതൃത്വത്തില്‍ ജുമൈറയിലെ യൂണിയന്‍ഹൗസിലായിരുന്നു ആ ചരിത്ര പ്രഖ്യാപനം.
സായിദ് വർഷാചരണത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളാണ് ദേശീയ ദിനത്തോടനുബന്ധിച്ചു നടത്തുന്നത്. കെട്ടിടങ്ങളും പാര്‍ക്കുകളും തെരുവുകളുമെല്ലാം ദേശീയ പതാകയിലെ നാലു വര്‍ണങ്ങളില്‍ നിറയുന്നു. സായിദ് വർഷത്തിൽ ദേശീയദിനം അടയാളപ്പടുത്തുന്നത് സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ 1500-ഓളം കലാകാരന്മാർ പങ്കെടുക്കുന്ന മെഗാ ആഘോഷപരിപാടിയോടെയാണ്.
യു.എ.ഇ. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന് ആദരവർപ്പിച്ചുകൊണ്ടുള്ള സംഗീതപരിപാടി, നൃത്തം, നാടകം, സിനിമ എന്നിവ സംഘടിപ്പിക്കും. മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹവും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമാകുന്നുണ്ട്.