കൂടുതല്‍ ‘സ്മാര്‍ട്ട് ആന്‍റ് ബ്യൂട്ടിഫുള്‍’ ആയി ദുബായ് എയര്‍പോര്‍ട്ട്; യാത്രക്കാരുടെ എണ്ണമേറുന്നു

dubai-airport4
SHARE

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സാങ്കേതിക സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതായി അധികൃതർ. എമിറേറ്റിലെ വിമാനത്താവളങ്ങൾ പ്രതിദിനം 1.60 ലക്ഷം പേരാണ് പ്രയോജനപ്പെടുത്തുന്നത്. ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്മാർട് സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ്.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ദുബായ് താമസകുടിയേറ്റ വകുപ്പിലെ ബ്രിഗേഡിയർ തലാൽ അഹമ്മദ് അശൻഖീത്തി പറഞ്ഞു. എമിഗ്രേഷൻ നടപടികൾക്കായി യാത്രക്കാർ കൂടുതൽ സമയം കാത്തു നിൽക്കുന്നത് പൂർണമായും ഒഴിവാക്കും. അടുത്ത വർഷം ആദ്യ പാദത്തിൽ ടെർമിനൽ മൂന്നിൽ 3 ഇ- കവാടങ്ങൾ കൂടി തുറക്കും. രാജ്യത്തേക്കു വരുന്നവർക്ക് 3 വരിയായി ഇതിലൂടെ പ്രവേശിക്കാം ഇവയുടെ കാര്യക്ഷമത കഴിഞ്ഞ മാസം മുതൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. 2000 പേർ ഇതിനോടകം പ്രയോജനപ്പെടുത്തി. അടുത്ത വർഷാവസാനം 1.6 കോടി പേർക്ക് സ്മാർട് കവാടങ്ങൾ വഴി കടക്കാം. 30% പേർ ഇ-ഗേറ്റ് വഴിയാകും യാത്ര ചെയ്യുക. ഇ- കവാടങ്ങൾ കൂടുന്നതോടെ പാസ്പോർട്ട് സേവന ഉദ്യോഗസ്ഥർ കുറയുമെന്നും ചൂണ്ടിക്കാട്ടി.

റജിസ്ട്രേഷൻ ഒറ്റത്തവണ

വിമാനത്താവളങ്ങളിലെ ഇ- കവാടം പ്രയോജനപ്പെടുത്താൻ ഒരു തവണ മാത്രം റജിസ്റ്റർ ചെയ്താൽ മതി. വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൌകര്യമൊരുക്കും.

വ്യാജ രേഖകൾ പിടികൂടും

ആധുനിക സാങ്കേതിക സംവിധാനങ്ങൾക്കു യാത്രക്കാരുടെ രേഖകൾ വേഗം പരിശോധിക്കാനാകും. കഴിഞ്ഞ വർഷം 872 വ്യാജ യാത്രാരേഖകൾ പിടികൂടി. ഈ വർഷം ആദ്യ 10 മാസത്തിനുള്ളിൽ 4.12 കോടിയിലധികം യാത്രക്കാർ വിമാനത്താവളങ്ങൾ പ്രയോജനപ്പെടുത്തിയതായി ബ്രിഗേഡിയർ തലാൽ പറഞ്ഞു. ട്രാൻസിറ്റ് യാത്രക്കാരെ കൂടാതെയാണിത്.

MORE IN GULF
SHOW MORE