അന്ന് ചങ്ങനാശേരിയിലെ 'കുപ്രസിദ്ധ കൊലപാതകി', ഇന്ന് ദുബായിൽ; എന്നോടു പൊറുക്കണം

asokan-dubai
SHARE

പണ്ട് ‘ഒരു കുപ്രസിദ്ധ പയ്യനാ’യിരുന്നു അശോകൻ എസ്.നായർ. ചങ്ങനാശ്ശേരിയെ കിടുകിടാ വിറപ്പിച്ച ഗുണ്ട. കൊല്ലാനും ചാവാനും പേടിയില്ലാത്ത ക്വട്ടേഷൻ സംഘാംഗം. ഇന്ന് ഇയാൾ, ദുബായ് മുഹൈസിനയിലെ ഒരു ലേബർ ക്യാംപിൽ പാചകക്കാരനാണ്. മറ്റുള്ളവർക്ക് നന്മ മാത്രം പറഞ്ഞുകൊടുക്കുകയും സ്വാദുള്ള വിഭവങ്ങൾ തൊഴിലാളികൾക്ക് പാചകം ചെയ്തുകൊടുക്കുകയും ചെയ്യുന്ന ഒരു പാവം മലയാളി.‌ കൊലപാതകത്തിന് 22 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം സുവിശേഷ പ്രസംഗകനും തുടർന്ന് പ്രവാസിയുമായ ഇദ്ദേഹത്തിന് ഇന്ന് ഒരേയൊരാഗ്രഹമേ ഉള്ളൂ– താൻ കാരണം ജീവൻ നഷ്ടപ്പെട്ട പൊലീസുകാരൻ്റെ കുടുംബത്തോട് നേരിൽ ചെന്ന് മാപ്പ് ഇരക്കണം. തന്റെ ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരു പൊലീസുകാരനോട് എല്ലാ തെറ്റുകളും പൊറുത്തു തരാൻ അപേക്ഷിക്കണം.

ആലപ്പുഴ ചേർത്തല പെരുമ്പളം ദ്വീപിലായിരുന്നു അശോകൻ എസ്.നായരുടെ വീട്. ദാരിദ്ര്യം മാത്രം വിളയാടിയിരുന്ന തുരുത്തായിരുന്നു അത്. അങ്ങനെയാണ് മാതാപിതാക്കളായ ശ്രീധരൻ പിള്ളയും ഭാഗീരഥി അമ്മയും ഉപജീവന മാർഗം തേടി കോട്ടയം ചങ്ങനാശ്ശേരിയിലെത്തിയത്. നഗരത്തിൽ അവർ ഒരു ചായക്കട തുടങ്ങി. ആദ്യം നല്ല നിലയിൽ നടന്നുപോയെങ്കിലും അച്ഛൻ മദ്യത്തിനും ലഹരിമരുന്നിനും അടിമയായതോടെ എല്ലാം താളംതെറ്റിയതായി അശോകൻ പറയുന്നു. അന്ന് ചങ്ങനാശ്ശേരി എൻഎസ്എസ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു അദ്ദേഹം. കടയോട് ചേർന്ന് തന്നെയായിരുന്നു വീടും. ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയ രമേശനെ വരവേറ്റത് അടഞ്ഞുകിടക്കുന്ന കടയും വീടുമാണ്. അച്ഛനും അമ്മയും എവിടെ പോയെന്ന് അയൽപക്കത്തുള്ളവരോടൊക്കെ അന്വേഷിച്ചെങ്കിലും എല്ലാവരും കൈ മലർത്തി. അന്ന് വിശപ്പ് സഹിച്ച് അശോകൻ കട‌ത്തിണ്ണയിൽ കിടന്നുറങ്ങി. പിറ്റേന്ന് എണീറ്റ് കുളിക്കാതെയും പ്രാതൽ കഴിക്കാതെയും സ്കൂളിലേയ്ക്ക് പോയി; തിരിച്ചുവരുമ്പോൾ അച്ഛനുമമ്മയും വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയോടെ. പക്ഷേ, വീടും കടയും അടഞ്ഞുതന്നെ കിടന്നു.

ഇരുവരേയും അന്വേഷിച്ച് കരഞ്ഞു തളർന്ന അശോകൻ ചുറ്റുവട്ടത്തെ പരിചയക്കാരോടും ഹോട്ടലുകാരോടും കടക്കാരോടുമൊക്കെ കഴിക്കാൻ എന്തെങ്കിലും തരണേ എന്ന് പറഞ്ഞു കെഞ്ചി. ആരും ഒരു നേരത്തെ ഭക്ഷണം പോലും നൽകിയില്ല. എൻ്റെ അച്ഛനെയുമമ്മയേയും കണ്ടോ എന്ന് ആരാഞ്ഞപ്പോൾ, കടം കയറി അവർ നാടുവിട്ടു എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീടാണ് അശോകൻ  എന്ന ബാലൻ്റെ ജീവിതത്തിലെ വഴിത്തിരിവായ സംഭവം അരങ്ങേറിയത്.

ചങ്ങനാശ്ശേരി നഗരത്തിലെ ഒരു പഴക്കടയിൽ കയറി അശോകൻ ഒരു പഴം മോഷ്ടിച്ചു. കടക്കാരൻ കയ്യോടെ പിടികൂടി, ക്രൂരമർദനം. തുടർന്ന് പൊലീസിലുമേൽപിച്ചു. വിശന്ന് വലഞ്ഞ ബാലൻ്റെ ചെറിയ ഒരു പിഴവായി കണ്ട് മാപ്പു നൽകാനോ ഉപദേശിച്ച് തിരിച്ചയക്കാനോ തയ്യാറായില്ല. പകരം പൊലീസുകാർ അശോകനെ ക്രൂരമായി മർദിച്ചു. തള്ളവിരലിൽ മൊട്ടുസൂചി പോലും കയറ്റിയെന്ന് അശോകൻ പറയുന്നു. കോടതിയിൽ ഹാജരാക്കിയ അശോകനെ സബ് ജയിലിൽ റിമാൻഡ് ചെയ്തു. അവിടനിന്ന് ജുവൈനൽ കേന്ദ്രത്തിലേയ്ക്ക്.

അവിടെ മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റക‍ൃത്യങ്ങളിൽ ഉൾപ്പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന ഒട്ടേറെ തെരുവു കുട്ടികളെ അശോകൻ കണ്ടു. അവരിൽ നിന്ന് മോഷണത്തിൻ്റെ പുതിയ പാഠങ്ങൾ പഠിച്ചു. ശിക്ഷ അനുഭവിച്ചു തീർന്ന അശോകനെ പിന്നീട് വിട്ടയച്ചു. വീണ്ടും തെരുവിലെത്തിയ ഇയാൾ പുതിയ ജീവിതത്തിലേയ്ക്ക് കടന്നു–മോഷണവും പിടിച്ചുപറിയും അക്രമവും. മദ്യവും ലഹരിമരുന്നും കൂട്ടായി. നാളുകൾ കഴിയവേ, അശോകൻ്റെ ക്രൂരകൃത്യങ്ങൾ മറ്റു തലങ്ങളിലേയ്ക്ക് കൂടി വ്യാപിച്ചു– കൂലിത്തല്ല്.  നഗരത്തിലെ ക്വട്ടേഷൻ സംഘത്തെ പരിചയപ്പെട്ട അശോകൻ അവരിലൊരാളായി. മദ്യവും പണവും നിർലോഭം ഒഴുകിയെത്തിയപ്പോൾ ഇൗ യുവാവ് മറ്റൊന്നു ആലോചിക്കാതെ അതിൽ മുഴുകി. ലോകത്തെ എല്ലാ സുഖങ്ങളും സ്വന്തമാക്കണമെന്ന ആഗ്രഹം. കൂട്ടിന് പുതിയ മുഖങ്ങളെത്തി

. അംബി എന്നയാളായിരുന്നു സംഘത്തലവൻ. സംഘാംഗം കാറൽ സാബുവിനെ 1995ൽ ചങ്ങനാശ്ശേരി നഗരത്തിൽ ശത്രുക്കൾ വെട്ടിക്കൊന്നു.  2001ൽ അംബിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയും എതിർസംഘം വെട്ടിക്കൊലപ്പെടുത്തി. ആ സമയം ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് അശോകൻ ജയിലിലായിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വീണ്ടും കുറ്റകൃത്യത്തിലേയ്ക്ക്. പൊലീസിൻ്റെ കേ‍ഡി പട്ടികയിൽ ഉൾപ്പെട്ട അശോകൻ അറിയപ്പെടുന്ന ഗുണ്ടയായി മാറി.

1994 ഒാഗസ്റ്റിലായിരുന്നു ജീവിതത്തെ മാറ്റിമറിച്ച സംഭവം അരങ്ങേറുന്നത്. ചങ്ങനാശ്ശേരി നഗരത്തിൽ നിൽക്കവേ, രണ്ടു പൊലീസുകാരെത്തി അശോകനെ പൊലീസ് സ്റ്റേഷനിലേയ്ക്ക് തങ്ങളുടെ കൂടെ വരാൻ ആവശ്യപ്പെട്ടു. പുതുതായി ചാർജെടുത്ത പൊലീസുദ്യോഗസ്ഥന് കേഡി പട്ടികയിലുള്ളവരെ നേരിട്ട് കാണാനായിരുന്നു അത്. എന്നാൽ പന്തികേട് തോന്നി അതിന് തയ്യാറായില്ല. തുടർന്ന് വാക്കുതർക്കമായി. മദ്യ ലഹരി കൂടി ഉണ്ടായിരുന്നതിനാൽ പിടിവലിയായി. അശോകൻ സ്വയം രക്ഷയ്ക്കായി കരുതാറുള്ള കത്തിയെടുത്ത് പൊലീസുകാരെ കുത്തി. ഒരാളുടെ നെഞ്ചിലും രണ്ടാമൻ്റെ കാൽവണ്ണയ്ക്കുമാണ് കുത്തേറ്റത്. എന്നിട്ട് മുന്നും പിന്നും നോക്കാതെ ഒാടി. അശോകനെ പിന്തുടർന്ന, കാൽവണ്ണയ്ക്ക് കുത്തേറ്റ പൊലീസുകാരൻ രക്തം വാർന്ന് പിന്നീട് മരിച്ചു. ഇക്കാര്യം അശോകൻ അറിയുന്നത് എറണാകുളം പൂത്തോട്ട എന്ന സ്ഥലത്ത് എത്തിയപ്പോഴാണ്. അവിടെനിന്ന് ബസിൽ ചങ്ങനാശ്ശേരി എത്തിയപ്പോൾ അറസ്റ്റ് ചെയ്യാൻ സാധാരണ വസ്ത്രം ധരിച്ച് പൊലീസ് കാത്തിരിക്കുന്നുണ്ടായിരുന്നു. തന്നെ ആക്രമിക്കാനെത്തിയ ഗുണ്ടകളാണ് പൊലീസെന്ന് പറഞ്ഞു ആളുകളെ കുറേ നേരത്തേയ്ക്ക് തെറ്റിദ്ധരിപ്പിക്കാൻ സാധിച്ചു. പക്ഷേ, പൊലീസ് വിടാൻ തയ്യാറായില്ല. അറസ്റ്റ് വഴങ്ങുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ.

കോട്ടയം സബ് ജയിലിൽ ഹാജരാക്കിയപ്പോൾ, തങ്ങളിലൊരുവനെ കൊലപ്പെടുത്തിയ പ്രതിയോട് വളരെ വൈരാഗ്യബുദ്ധിയോടെയാണ് പൊലീസുകാർ പെരുമാറിയത്. ബെഞ്ചിൽ കിടത്തി ഉരുട്ടിയും കെട്ടിത്തൂക്കിയും പഞ്ചസാരയും മുളകുപൊടിയും തീറ്റിച്ചുമുള്ള പീഡനം. എങ്ങനെയെങ്കിലും രക്ഷപ്പെട്ടേ തീരൂ എന്ന ചിന്ത മനസിൽ ഉടലെടുത്തു. ചെറുപ്പം തൊട്ടുള്ള കുറ്റകൃത്യങ്ങൾ‌ അവതരിപ്പിച്ച് പ്രതി ജന്മനാ അക്രമവാസനയുള്ളയാളാണെന്ന് എതിർഭാഗം അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. വധ ശിക്ഷയാണ് നൽകേണ്ടതെന്നും ആവശ്യപ്പെട്ടു. പ്രതിയുടെ പ്രായം കണക്കിലെടുത്ത കോടതി പക്ഷേ, ജീവിതപര്യന്തം തടവായിരുന്നു ശിക്ഷ വിധിച്ചത്. തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു തടവ്. പൊലീസിൻ്റെ പീ‍ഡനങ്ങൾ ഏറ്റുവാങ്ങിയ ദിനങ്ങൾ. എല്ലാം സഹിക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂവെന്ന് അശോകൻ പറയുന്നു.

തുടർന്നാണ് നന്മയിലേയ്ക്കുള്ള പാതയിലേയ്ക്ക് പ്രവേശിച്ചത്. വിവിധ മത ഗ്രന്ഥങ്ങൾ വായിച്ചു, മനുഷ്യന്റെ കർത്തവ്യത്തെക്കുറിച്ച് തിരിച്ചറിഞ്ഞ അശോകൻ അത് മറ്റുള്ളവരിലേയ്ക്ക് പകരാൻ യാതൊരു മടിയും കാണിച്ചില്ല.  പാപം എത്ര കടും ചെമപ്പായാലും ഹിമം പോലെ വെളിപ്പിക്കും എന്ന ദൈവ വചനം തിരിച്ചറിഞ്ഞതോടെ ആ പാതയിലേയ്ക്ക് നീങ്ങി. സഹതടവുകാരെ നന്മയുടെ വെളിച്ചത്തിലേയ്ക്ക് നയിച്ചു. പരോളിനായി ഏറെ ആഗ്രഹിച്ചെങ്കിലും തങ്ങളിലൊരാളെ വധിച്ച തടവുകാരന് വേണ്ടി ഒരു നല്ല വാക്കു പറയാൻ പോലും പൊലീസ് തയ്യാറായില്ല. അപ്പോഴും അശോകൻ പ്രാർഥനയിൽ മുഴുകി. 2001ൽ ജയിലിൽ കഴിയവേ എസ്എസ്എൽസി പരീക്ഷയെഴുതി പാസായി.

നാട്ടിൽ ഗുണ്ടാ പ്രവർത്തനവുമായി നടക്കുമ്പോൾ, 1987ലായിരുന്നു അശോകൻ്റെ വിവാഹം. യഥാർഥ അശോകൻ ആരാണെന്നറിയാതെ പെണ്ണും വീട്ടുകാരും വിവാഹത്തിന് തയ്യാറാവുകയായിരുന്നു. രണ്ട് മക്കൾ ജനിച്ചു. അപ്പോഴും ഗുണ്ടാ പ്രവർത്തനം നിർത്താൻ തയ്യാറായില്ല. ഒരിക്കൽ അറിഞ്ഞപ്പോൾ വിവാഹമോചനത്തിന് പോലും പെൺവീട്ടുകാർ നീക്കം ന ടത്തി. പക്ഷേ, മക്കളെ ഒാർത്ത് ഭാര്യ പിന്തിരിഞ്ഞു. രണ്ട് മക്കൾ അനാഥാലയത്തിലാണ് വളർന്നത്. ഭാര്യ വീട്ടുജോലികളും മറ്റും ചെയ്ത് ജീവിച്ചു. 2008ല്‍ പരോൾ ലഭിച്ചു. ജയിലിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യയും മക്കളുമെത്തിയിരുന്നു. തന്റെ അഭാവത്തിൽ അവരുടെ ജീവിതം അറിഞ്ഞപ്പോൾ വലിയ സങ്കടമായി. അച്ഛനും അമ്മയും പെരുമ്പളം ദ്വീപിലേയ്ക്ക് വീണ്ടും താമസം മാറിയിരുന്നു. അവരെ ചെന്ന് കണ്ട് തൻ്റെ ജീവിതം പറഞ്ഞു കുറേ കരഞ്ഞു. കാലുകളിൽവീണ് മാപ്പപേക്ഷിച്ചു. പരോൾ കഴിഞ്ഞ് വീണ്ടും ജയിലിലേയ്ക്ക്.  22 വർഷത്തെ തടവു ശിക്ഷ അനുഭവിച്ച ശേഷം 2016ലായിരുന്നു മോചനം. അപ്പോഴേയ്ക്കും ജീവിതത്തിൻ്റെ നല്ല കാലം വിടപറഞ്ഞിരുന്നു. എങ്കിലും, പുതിയ മനുഷ്യനായി പുറത്തിറങ്ങുന്നതിൻ്റെ സുഖമനുഭവിച്ചു. തുടർന്ന്, ആളുകൾക്ക് നന്മ മാത്രം പറഞ്ഞു കേരളം ചുറ്റിനടന്നു.

ഒടുവിൽ, ഫിലിപ്പ് കുറ്റിക്കണ്ടത്തിൽ എന്നയാളാണ് മൂന്ന് മാസം മുൻപ് ദുബായില്‍ പുതിയൊരു ജീവിതം സമ്മാനിച്ചത്–ലേബർ ക്യാംപിൽ പാചകക്കാരൻ. എല്ലാ മാസവും നിശ്ചിത തുക ഭാര്യക്ക് അയച്ചുകൊടുക്കുന്നു. എല്ലാവർക്കും സന്തോഷം, സമാധാനം. പക്ഷേ, താൻ പൂർണ സന്തോഷവാനല്ലെന്ന് അശോകൻ പറയുന്നു–തന്റെ കൈ കൊണ്ട് ജീവൻ പൊലിഞ്ഞ കോട്ടയം പാമ്പാടി സ്വദേശി തോമസ് ‌എന്ന പൊലീസുകാരന്റെ കുടുംബത്തെ നേരട്ട് കണ്ട് മാപ്പു ചോദിക്കണം. പരുക്കേറ്റ വേദന തിന്ന  കറുകച്ചാലിലെ ഫിലിപ്പോസ്(35) എന്ന പൊലീസുകാരനെ കണ്ട് പൊറുത്തുതരണമെന്ന് അപേക്ഷിക്കണം. ഇതിന് ആരെങ്കിലും വഴിയൊരുക്കുമെന്ന പ്രതീക്ഷയുമായി അശോകൻ എസ്.നായർ വീണ്ടും ലേബർ ക്യാംപിന്റെ അടുക്കളയിലേയ്ക്ക്.

MORE IN GULF
SHOW MORE