ഉംറ കഴിഞ്ഞു മടങ്ങവേ മലയാളി ബാലൻ വിമാനത്തിൽ മരിച്ചു; അബുദാബിയിൽ ലാൻഡിങ്

yahya-oman-air-2
SHARE

മാതാപിതാക്കളോടൊപ്പം ഉംറക്കുപോയി തിരിച്ചുവരുമ്പോൾ നാലു വയസുകാരൻ വിമാനത്തിൽ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മന്നയിലെ കെ.പി ഹൗസിൽ മുഹമ്മദലി-ജുബൈരിയ ദമ്പതികളുടെ മകൻ യഹ്‌യ ആണ് മരിച്ചത്. പതിനഞ്ച് ദിവസം മുമ്പാണ് ഉംറ നിർവഹിക്കാൻ പോയത്. പ്രത്യേക പരിചരണം ആവശ്യമായ അസുഖബാധിതനായ കുട്ടിയായിരുന്നു. കുടുംബത്തിലെ 13 അംഗ സംഘത്തിനൊപ്പമായിരുന്നു യാത്ര.

ജിദ്ദയിൽ നിന്നും വിമാനം കയറുമ്പോൾ തന്നെ കുട്ടിക്ക് ചെറിയ പനിയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വിമാനയാത്രയ്ക്കിടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും മാതാവിന്റെ മടിയിൽ കിടക്കുകയും ചെയ്തുവെന്നും അബുദാബിയിലുള്ള കുട്ടിയുടെ അമ്മാവൻ പറഞ്ഞു. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ഒമാൻ എയർവേയ്സ് വിമാനം തിങ്കളാഴ്ച അബുദാബിയിൽ അടിയന്തര ലാൻഡിങ് നടത്തിയെന്ന് വിമാന കമ്പനി അധികൃതരും പറഞ്ഞു.

മൃതദേഹം ചൊവ്വാഴ്ച രാവിലെ എത്തിഹാദ് വിമാനത്തിൽ നാട്ടിലേക്ക് അയച്ചുവെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച മൃതദേഹം നാട്ടിൽ എത്തുകയും കബറടക്കം നടത്തുകയും ചെയ്തുവെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.

രാത്രി 10.30ന് അബുദാബിയിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും കുട്ടിയുടെ പിതാവിന് വീസ അനുവദിക്കുന്ന കാര്യവും ചർച്ചചെയ്തു. രാത്രി തന്നെ നടപടികൾ പൂർത്തിയാക്കി. എംബസി തുറക്കുകയും കുട്ടിയുടെ പാസ്പോർട്ട് റദ്ദാക്കുകയും മരണ സർട്ടിഫിക്കറ്റ് നൽകുകയും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനുള്ള കത്ത് നൽകുകയും ചെയ്തുവെന്നും കോൺസലർ എം. രാജ മുരുഗൻ പറഞ്ഞു.

MORE IN GULF
SHOW MORE