എല്ലാം മഴയെടുത്തു; ഖത്തറിലെ പ്രവാസശേഷം നാട്ടിലെത്തുന്നത് വെറുംകയ്യോടെ; കണ്ണീർ

ravidas-qatar-rain
SHARE

രണ്ടു പതിറ്റാണ്ടു  നീണ്ട പ്രവാസജീവിതത്തിനുള്ളിൽ സ്വരുക്കൂട്ടി വെച്ചതെല്ലാം മഴയെടുത്തു. നെഞ്ചറ്റമെത്തിയ വെള്ളത്തിൽ സമ്പാദ്യമെല്ലാം മുങ്ങി, പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ കൊണ്ടുപോകാൻ രവിദാസ് വാങ്ങിവച്ചതെല്ലാം ഇന്നലത്തെ മഴയെടുത്തു. മൂന്നാർ സ്വദേശിയായ രവിദാസ് മടങ്ങുന്നത് വെറുംകയ്യോടെ. രവിദാസ് താമസിച്ചിരുന്ന അൽ റയ്യാനിലെ താമസ സ്ഥലത്താണു വെള്ളം കയറിയത്. പ്രമുഖ വില്ല ഗ്രൂപ്പിൽ അക്കൗണ്ടന്റായ രവിദാസ് കമ്പനിയുടെ ലേബർ ക്യാംപിനോടു ചേർന്ന വീട്ടിലായിരുന്നു താമസം. ഉച്ചയ്ക്ക് ഊണുകഴിക്കാൻ എത്തിയപ്പോഴാണു പ്രദേശമാകെ വെള്ളം നിറഞ്ഞതു കണ്ടത്. രണ്ടു പതിറ്റാണ്ടിനിടയിലെ ഖത്തർ പ്രവാസത്തിനിടയിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്ന് രവിദാസ് പറയുന്നു. 

വീട്ടിനുള്ളിൽ കയറിയപ്പോൾ നെഞ്ചറ്റം വെള്ളം. കട്ടിൽ, സോഫ, മേശ തുടങ്ങി അലമാരയുടെ മുക്കാൽ ഭാഗവും വെള്ളത്തിൽ. അലമാരയുടെ മുകൾത്തട്ടിൽ ഉണ്ടായിരുന്ന നനയാത്ത ഡ്രസുകളും മരുന്നുകളുമായി പുറത്തിറങ്ങിയപ്പോഴേക്കും കാറിനുള്ളിൽ വെള്ളം കയറി തിരികെ ഓഫിസിലേക്കു പോകാനാകാതെ കുടുങ്ങിപ്പോയി. മൂന്നാറിൽ രവിദാസിന്റെ റിസോർട്ട് നിർമാണം അവസാനഘട്ടത്തിലെത്തിയപ്പോഴാണു പ്രളയം വന്നത്. അതിനാൽ സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന റിസോർട്ടിന്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിലായ വിഷമത്തിലിരിക്കുമ്പോഴാണ് ഖത്തറിലെ താമസസ്ഥലവും വെള്ളത്തിലായത്.

രവിദാസ് ഖത്തറിലെ ജോലി മതിയാക്കി ഒക്ടോബർ ആദ്യം നാട്ടിൽ പോകാനിരുന്നതാണ്. പകരക്കാരനെ കിട്ടാത്തതിനാൽ ഡിസംബർ വരെ ജോലിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. രവിദാസിന്റെ ഭാര്യ മിനി നാട്ടിൽനിന്ന് ഇന്നലെ ഉച്ചയോടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയെങ്കിലും റോഡിലെ വെള്ളക്കെട്ടുമൂലം വീട്ടിലെത്താനായില്ല. ദോഹയിലുള്ള ഒരു ബന്ധുവെത്തി രാത്രിയോടെയാണു മിനിയെ വീട്ടിലെത്തിച്ചത്.

MORE IN GULF
SHOW MORE