സൗദി അറേബ്യയിൽ വനിതകൾക്ക് ഡ്രൈവിങ്ങിനുള്ള വിലക്ക് നീക്കിയതിന് പിന്നാലെ വനിതകൾക്കായി പൈലറ്റ് പരിശീലനവും ആരംഭിക്കുന്നു. ദമാമിലെ ഓക്സ്ഫോർഡ് ഏവിയേഷൻ അക്കാദമിയിലാണ് സെപ്റ്റംബർ തുടങ്ങി പരിശീലനം നൽകുന്നത്. നൂറിലധികം വനിതകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്.
വനിതകൾക്ക് വാഹനങ്ങൾ ഡ്രൈവ് ചെയ്യാനുള്ള വിലക്ക് നീക്കിയതിനു പിന്നാലെയാണ് പുതിയതീരുമാനം. വൈമാനിക പരിശീലന രംഗത്തെ പ്രശസ്ത സ്ഥാപനമായ ഓക്സ്ഫോർഡ് ഏവിയേഷൻ അക്കാദമിയാണ് സൗദിയിലെ ദമാമിൽ പരിശീലനം നൽകുന്നത്. മൂന്നുവർഷത്തെ പാഠ്യ, പ്രവൃത്തി പരിശീലനമാണ് വിദ്യാർഥികൾക്ക് ലഭിക്കുകയെന്ന് അക്കാഡമി എക്സിക്യുട്ടീവ് ഡയറക്ടർ ഉസ്മാൻ അൽ മുതൈരി പറഞ്ഞു. സൗദി നാഷനൽ കമ്പനി ഓഫ് ഏവിയേഷെൻറ നിയന്ത്രണത്തിലാണ് ദമ്മാമിലെ അക്കാഡമിയുടെ പ്രവർത്തനം.
ഓരോവർഷവും നാന്നൂറു കേഡറ്റുകളെ ഇവിടെ പരിശീലിപ്പിക്കാനാകും. ദമ്മാം വിമാനത്താവളത്തിന് അനുബന്ധമായുള്ള എയർക്രാഫ്റ്റ് മെയിൻറനൻസ് സ്കൂൾ, ഇൻറർനാഷനൽ സെന്റർ ഫോർ ഫ്ലൈറ്റ് സിമുലേറ്റർ എന്നിവയുടെ ഭാഗമായാണ് അക്കാദമി പ്രവർത്തിക്കുന്നത്. ഇംഗ്ലണ്ടിലെ ഓക്സ്ഫോഡ് ആസ്ഥാനമായ അക്കാഡമി 1961 ലാണ് സ്ഥാപിതമായത്.